ന്യൂദല്‍ഹി: ഫ്രാന്‍സിലെ ഡസോള്‍ട്ട് എവിയേഷനില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ആദ്യം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് തീരുമാനിച്ചത്. 126 വിമാനങ്ങള്‍ വാങ്ങാനായിരുന്നു തീരുമാനം. പക്ഷെ യുപിഎ കാലത്ത് നടപടികള്‍ ഇഴഞ്ഞു. കരാര്‍ നിശ്ചലമായി. ഈ സമയം കൊണ്ട് ശത്രുരാജ്യങ്ങള്‍ പുതിയ തലമുറയില്‍ പെട്ട അത്യാധുനിക യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കി.
നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന ശേഷം അത്യാധുനിക യുദ്ധോപകരണങ്ങളും സംവിധാനങ്ങളുമുള്ള റഫാല്‍ വാങ്ങാന്‍ തീരുമാനിച്ചു. 58,000 കോടി രൂപയ്ക്കായിരുന്നു കരാര്‍. ഇതു പ്രകാരം ആദ്യ വിമാനം 2019 സപ്തംബറില്‍ ലഭിക്കും. തങ്ങളുടെ കാലത്ത് ഇതിലും കുറഞ്ഞ വിലയ്ക്കാണ് കരാര്‍ ഒപ്പിട്ടതെന്നും ഇതില്‍ ക്രമക്കേടുണ്ടെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ഒരാരോപണം.
എന്നാല്‍ അത്യാധുനിക ആയുധങ്ങളും സംവിധാനങ്ങളും ഘടിപ്പിച്ച വിമാനങ്ങള്‍ക്കാണ് കരാര്‍ നല്‍കിയതെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ അതിന്റെ വിശദാംശങ്ങളും വിലയും വെളിപ്പെടുത്തണമെന്നായി കോണ്‍ഗ്രസും പ്രശാന്ത് ഭൂഷണിനെപ്പോലുള്ള ചില അഭിഭാഷകരും. വില പരസ്യപ്പെടുത്താനാവില്ലെന്നും ഇങ്ങനെ ചെയ്യുന്നത് ആയുധങ്ങളെക്കുറിച്ച് ശത്രുരാജ്യങ്ങള്‍ക്ക് വിവരം ലഭിക്കാന്‍ ഇടയാക്കുമെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നും പറഞ്ഞ് ഇവര്‍ കേസു നല്കിയപ്പോള് കോടതി നിര്‍ദ്ദേശപ്രകാരം ഇവയുടെ വിലയടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ കോടതിക്ക് സമര്‍പ്പിച്ചു. വിലയടക്കമുള്ളവ കോടതിക്ക് പരിശോധിക്കാമെന്നും പക്ഷേ, രാജ്യസുരക്ഷയെയും ഫ്രാന്‍സുമായുള്ള ബന്ധത്തെയും ബാധിക്കുമെന്നതിനാല്‍ ഇവ പരസ്യപ്പെടുത്തരുതെന്ന് കേന്ദ്രം കോടതിയോട് അഭ്യര്‍ഥിച്ചു. ഇവ പരസ്യപ്പെടുത്തരുതെന്ന കേന്ദ്ര വാദം കോടതി അംഗീകരിച്ചു.
അത്യാധുനിക റഫാല്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രകാരം ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് ഫ്രാന്‍സുമായി കരാര്‍ ഒപ്പിട്ടത്. ഇവിടെ ഫാക്ടറി സ്ഥാപിക്കാന്‍ വിമാന നിര്‍മാതാക്കളായ ഡസോള്‍ട്ട് എവിയേഷന്‍സ് നാഗ്പ്പൂരില്‍ വിമാനത്താവളത്തിനടുത്ത് സ്ഥലം കണ്ടെത്തി. പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങി. വിമാന നിര്‍മാണത്തിനുവേണ്ട സഹായ സഹകരണങ്ങള്‍ നല്‍കാനും മറ്റും നൂറിലേറെ ഇന്ത്യന്‍ കമ്പനികളുമായി ഡസോള്‍ട്ട് കരാറുണ്ടാക്കി (ഓഫ് സെറ്റ് കരാര്‍). പലരുമായി കരാറിന് ചര്‍ച്ച നടക്കുകയാണ്.
ഈ കമ്പനികളില്‍ ഒന്നാണ് റിലയന്‍സ് ഡിഫന്‍സ്. ഇന്ത്യയിലെ നിര്‍മ്മാണ പങ്കാളികള്‍ ആരായിരിക്കണമെന്ന് തീരുമാനിക്കാന്‍ ഡസോള്‍ട്ടിന് പൂര്‍ണഅധികാരം ഉണ്ട്. ഇക്കാര്യം തന്ത്രപൂര്‍വം മറന്ന്, മോദി സര്‍ക്കാരിന്റെ സമ്മര്‍ദഫലമായിട്ടാണ് റിലയന്‍സിനെ പങ്കാളിയാക്കിയതെന്നാണ് കോണ്‍ഗ്രസിന്റെയടക്കം ആരോപണം. ഡസോള്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് അടക്കം ഇക്കാര്യം പലകുറി വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസ് ആരോപണവുമായി മുന്നോടു പോകുകയായിരുന്നു. പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാര്‍ ചില നടപടിക്രമങ്ങള്‍ ആവിഷ്ക്കരിച്ചിരുന്നു. അതു തന്നെയാണ് തങ്ങളും പാലിച്ചതെന്ന് മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസ് നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ, വിശ്വാസ്യതയുള്ള കുടുംബമായതിനാലാണ് തങ്ങള്‍ റിലയന്‍സുമായി ധാരണയുണ്ടാക്കിയതെന്ന് ഡസോള്‍ട്ട് വ്യക്തമാക്കിയിരുന്നു. ഹര്‍ജിക്കാര്‍ ഉന്നയിച്ച ഈ ആരോപണവും കോടതി ഇപ്പോള്‍ തള്ളി. വിമാനം വാങ്ങാനുള്ള നടപടി ക്രമങ്ങളില്‍ ഒന്നിലും ക്രമക്കേടില്ലെന്ന് വ്യക്തമാക്കിയ കോടതി റിലന്യസിനെ നിശ്ചയിച്ചതില്‍ സ്വജനപക്ഷപാതം ഇല്ലെന്നും ചൂണ്ടിക്കാട്ടി.
റഫാല്‍
എന്നാല്‍
കൊടുങ്കാറ്റ്
റഫാല്‍ എന്നാല്‍ ഫ്രഞ്ചില്‍ കൊടുങ്കാറ്റ് എന്നാണര്‍ഥം. ഫ്രാന്‍സിന്റെ അത്യാധുനിക പോര്‍വിമാനങ്ങളില്‍ ഒന്നാണ് റഫാല്‍. ഇരട്ട എന്‍ജിനുള്ള വിവിധോദ്ദേശ്യ യുദ്ധവിമാനം. വിമാനങ്ങള്‍ക്കു പുറമേ കരാര്‍ പ്രകാരം മീറ്റിയോര്‍, സ്കാല്‍പ്പ് മിസൈലുകളും ഫ്രാന്‍സ് ഇന്ത്യക്ക് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: