കോട്ടയം: അയ്യപ്പജ്യോതിക്ക് മുന്നോടിയായുള്ള സമ്പര്‍ക്കപരിപാടി ഇന്നു തുടങ്ങും. ഇന്നും നാളെയും മറ്റന്നാളുമായി സംസ്ഥാനത്തെ എല്ലാ വീടുകളിലും അയ്യപ്പജ്യോതിയുടെ സന്ദേശമെത്തിക്കാനാണ് ശബരിമല കര്‍മസമിതിയുടെ പദ്ധതി. ഡിസംബര്‍ 26ന് മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ നടക്കുന്ന അയ്യപ്പജ്യോതി തെളിക്കലില്‍ വിശ്വാസികളെ നേരിട്ട് ക്ഷണിക്കാനും കര്‍മസമിതി ഉദ്ദേശിക്കുന്നു.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കരുതെന്നു കാട്ടി രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന ഭീമഹര്‍ജിയിലേക്കുള്ള ഒപ്പുശേഖരണവും ഗൃഹസമ്പര്ക്കത്തോടൊപ്പം നടക്കും. ഇതിനായുള്ള ലഘുലേഖകളും താഴെത്തട്ടില്‍ എത്തിയിട്ടുണ്ട്. മുഴുവന്‍ ഹിന്ദുസംഘടനാ പ്രവര്‍ത്തകരേയും ഒപ്പം ചേര്‍ത്തായിരിക്കും ഗൃഹസമ്പര്‍ക്കം.
ഇതിനകം തന്നെ തുടങ്ങിവെച്ച കുടുംബയോഗങ്ങള്‍ ബാക്കി സ്ഥലങ്ങളില്‍ വേഗം പൂര്‍ത്തിയാക്കാനും നിര്‍ദേശമായി. സമ്പര്ക്കപ്രവര്ത്തനങ്ങള്ക്കായി സ്ത്രീകളും തയാറായി രംഗത്തുവരുന്നുണ്ട്.
പഞ്ചായത്തു തലത്തില്‍ നടക്കുന്ന അയ്യപ്പഭക്തസംഗമങ്ങളും രണ്ടുനാള്‍ക്കകം പൂര്‍ത്തിയാകും. ഗൃഹസമ്പര്‍ക്കം, ഒപ്പുശേഖരണം, പഞ്ചായത്തു കണ്‍വെന്‍ഷനുകള്‍ എന്നിവ അയ്യപ്പജ്യോതിയെ കൂടുതല്‍ ജനകീയമാക്കുമെന്നുറപ്പിച്ചാണ് സംഘാടകരുടെ പ്രവര്‍ത്തനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: