ന്യൂദല്‍ഹി: ”കാവല്ക്കാരന് കള്ളനാണ്”. ഏതാനും മാസമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉന്നയിക്കുന്ന പരിഹാസമാണിത്. റഫാല്‍ കരാര്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിലായിരുന്നു രാഹുല്‍. നെഹ്റു കുടുംബം കൊള്ളയടിച്ച് തകര്‍ത്ത രാജ്യത്തിന്റെ കാവല്‍ക്കാരനാണ് താനെന്ന് ഒരിക്കല്‍ മോദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. റഫാലില്‍ മോദിയെത്തന്നെയാണ് രാഹുല്‍ ലക്ഷ്യമിട്ടത്. പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ഒരു മടിയുമില്ലാതെ നുണ പറഞ്ഞു. എല്ലാത്തിനും ഒറ്റയടിക്ക് പലിശയടക്കമുള്ള തിരിച്ചടിയാണ് സുപ്രീം കോടതിയില്‍നിന്നും രാഹുലിനും കോണ്‍ഗ്രസിനും ലഭിച്ചത്.
കരാറിന്റെ എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താത്ത കേന്ദ്രനടപടി അഴിമതിയുടെ ലക്ഷണമാണെന്നും ഫ്രഞ്ച് പ്രസിഡന്റിനോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ റഫാലില്‍ യാതൊരു രഹസ്യാത്മകതയുമില്ലെന്ന് മറുപടി ലഭിച്ചെന്നും രാഹുല്‍ സഭയില്‍ പ്രസ്താവിച്ചു. ഇത് നിഷേധിച്ച് ഒടുവില്‍ ഫ്രഞ്ച് സര്‍ക്കാര്‍ പത്രക്കുറിപ്പിറക്കി. റഫാല്വിമാനങ്ങളുടെ വില അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യാത്മകത പുലര്‍ത്താന്‍ കാരണം 2008ല്‍ യുപിഎ സര്‍ക്കാര്‍ ഒപ്പിട്ട കരാറാണെന്ന് ഫ്രാന്‍സ് വ്യക്തമാക്കിയതോടെ രാഹുലിന്റെ നുണ പൊളിഞ്ഞു.
രാഷ്ട്രീയ ചര്‍ച്ച റഫാലില്‍ ചുറ്റിക്കറക്കുകയെന്ന തന്ത്രമായിരുന്നു രാഹുലിന്റേത്. പ്രധാനമന്ത്രിയെക്കൊണ്ട് തന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയിപ്പിച്ച് ശ്രദ്ധാകേന്ദ്രമാവാനും ശ്രമിച്ചു. എന്നാല്‍, ആരോപണങ്ങള്‍ പാടേ അവഗണിച്ച മോദി, കേന്ദ്രമന്ത്രിമാരെയും ബിജെപി നേതാക്കളെയും ഇറക്കി മറുപടി നല്കി. നിര്‍മലാ സീതാരാമന്, അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയവര്‍ കൃത്യമായിത്തന്നെ രാഹുലിന്റെ വ്യാജപ്രചാരണം തുറന്നുകാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: