കണ്ണൂര്‍: ശബരിമല കര്‍മ്മ സമിതി നേതാവ് വത്സന് തില്ലങ്കേരിക്ക് മുന്‍കൂര്‍ ജാമ്യം. ചിത്തിര ആട്ട വിശേഷ സമയത്തെ സംഭവങ്ങളില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന നിബന്ധനയോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ചിത്തിര ആട്ട വിശേഷ ദിനത്തില്‍ തൃശ്ശൂര്‍ സ്വദേശിനിയായ സ്ത്രീയെ തടഞ്ഞതിന്റെ ഗുഢാലോചനയില്‍ ഭാഗമായി എന്നതാണ് തില്ലങ്കേരിക്കെതിരെ ചുമത്തിയ കേസ്. എന്നാല്‍ പോലീസ് ആവശ്യപ്പെട്ട പ്രകാരം വത്സന് തില്ലങ്കേരി സംഘര്‍ഷം ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഡ്വ. ടി. സുനില്‍ കുമാര്‍ കോടതിയില്‍ അറിയിച്ചു.
ആളുകളെ നിയന്ത്രിക്കാന്‍ പോലീസ് തന്നെയാണ് മൈക്ക് അദ്ദേഹത്തിന് കൈമാറിയത്. ഇക്കാര്യം നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ അംഗീകരിച്ചിരുന്നു. കൂടാതെ നവംബര്‍ ആറാം തിയതി നടന്ന സംഭവത്തില്‍ തില്ലങ്കേരിയെ പ്രതിചേര്‍ക്കുന്നത് ഇരുപത്തിയൊന്നാം തീയതിയാണ്. പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഇത്തതെന്നും അഭിഭാഷകന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: