കൊച്ചി: പനമ്പിള്ളി നഗറിലെ സിനിമ താരത്തിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെപ്പ്. 25 കോടി രൂപ ആവശ്യപ്പെട്ട് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ലീന മരിയ പോളിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിട്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് വെടിവെച്ചത്. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. വെടിവെപ്പിനുശേഷം ഇരുവരും രക്ഷപ്പെട്ടു.
മുംബൈ അധോലോകത്തെ രവി പൂജാരെയുടെ പേരില്‍ ഭീഷണിപ്പെടുത്തിക്കൊണ്ട് ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് കഴിഞ്ഞ ദിവസം സന്ദേശം അയച്ചിരുന്നു. പിന്നീട് ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ അക്രമികള്‍ ബ്യൂട്ടിപാര്‍ലറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് സുരക്ഷാ ജീവനക്കാര്‍ എത്തിയപ്പോള്‍ അക്രമികള്‍ കടന്നുകളഞ്ഞു. ഇരുവരും ഓരോ റൗണ്ട് വെടിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്.
രവി പൂജാരയുടെ പേരിലുള്ള കുറിപ്പ് അക്രമികള്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചിട്ടുണ്ട്. കൂടാതെ അക്രമികളുടെ ദൃശ്യങ്ങള്‍ പ്രദേശത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതുകേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതേസമയം 2013ല്‍ 19 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ലീന മരിയ മുമ്പ് അറസ്റ്റിലായട്ടുള്ളതാണ്. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: