കൊല്ലം: ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക, അവര്‍ നിങ്ങളെ കേള്‍ക്കും. പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമോ ആപ്പ് വഴിയുള്ള ആശയസംവാദത്തില്‍ കൊല്ലത്തെയും മാവേലിക്കരയിലെയും പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ അഭിലാഷവുമായി അടുക്കാന്‍ അവരെ അടുത്ത് മനസ്സിലാക്കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ അവകാശത്തിന് പോരടിക്കണം. അതിന് എന്തെല്ലാം സഹിക്കണമോ അതിന് തയാറാകണം. അവരെ ഒപ്പം നിര്‍ത്തുക. ഇതാണിപ്പോള്‍ കേരളത്തിലെ പ്രവര്‍ത്തകര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങളുടെ ശബ്ദമായി മാറി. അവര്‍ ഏറ്റവും കടുത്ത രാഷ്ട്രീയ ആക്രമണങ്ങളുടെ ക്രൂരതകളെ നേരിടുന്നു, അതിജീവിക്കുന്നു, അതിനെതിരെ പൊരുതുന്നു. അവര്‍ വലിയ ത്യാഗമാണ് നടത്തുന്നത്.
ആഗോള വേദിയില്‍ ഇന്ത്യ ഇന്ന് ആദരിക്കപ്പെടുന്നു. അതിന് കാരണം അവിടങ്ങളിലെ സ്ഥിരം അംബാസഡര്‍മാരായ, വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരാണ്. അവരില്‍ മലയാളികള്‍ ഏറെയുണ്ട്. അവരുടെ പ്രവര്‍ത്തനത്തിലെ ആത്മാര്‍ഥതയും ബുദ്ധിവൈഭവവുമാണ് കാരണം. കേരളത്തില്‍നിന്ന് സോഫ്റ്റ്വേര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നവീനാശയവും കണ്ടെത്തലുകളും ഏറെ വിലമതിക്കപ്പെടുന്നു.
കേരളത്തില്‍, നേരത്തെ സോളാര്‍ കേസ് വാര്‍ത്തയില്‍ നിറഞ്ഞു നിന്നിരുന്നു. ഇന്ന് നാലുവര്‍ഷം കഴിയുമ്പോള്‍ സോളാറിനെ കുറിച്ച് കേള്‍ക്കുന്നത് ലോകരാജ്യങ്ങളും ആഗോള കമ്പനികളും സോളാര്‍ ഊര്‍ജ ഉല്‍പ്പാദനത്തിന് ഇന്ത്യയില്‍ തയാറായി വരുന്നതാണ്.
സാമ്പത്തിക രംഗത്ത് അഞ്ചുവര്‍ഷം കൊണ്ട് കാഴ്ചപ്പാടുതന്നെ മാറി. പുതിയ ഇന്ത്യ രൂപപ്പെട്ടു. ഇപ്പോള്‍ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇന്ത്യയില്‍.
ഇന്ത്യയിലിന്ന്
2014ല്‍ 38% വീടുകളിലായിരുന്നു ശുചിമുറികള്‍. ഇന്നത് 95% വീടുകള്‍ക്കുമായി.
2014ല്‍ 55% വീടുകള്‍ക്കായിരുന്നു റോഡ് സൗകര്യം. ഇന്നത് 91% ആയി.
2014ല്‍ 55% വീടുകള്‍ക്കേ പാചക വാതകം കിട്ടിയിരുന്നുള്ളു. ഇന്നത് 90% വീടുകള്‍ക്കായി.
2014ല്‍ 50% വീടുകള്‍ക്കേ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നുള്ളു, ഇന്നത് 70% ആയി.
2014ല്‍ 70% വീടുകള്‍ക്കേ വൈദ്യുതി ലഭ്യമായിരുന്നുള്ളു. ഇന്ന് 95% ആയി.
2014 വരെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നേട്ടങ്ങള്‍ കിട്ടാന്‍ വിഐപി (വളരെ പ്രധാന വ്യക്തി) ആകണമായിരുന്നു. ഇന്ന് അത് ഇപിഐ ആയി. (എവരി പേഴ്സണ്‍ ഇൗസ് ഇംപോര്‍ട്ടന്റ് (എല്ലാവരും പ്രധാന വ്യക്തികള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: