കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള കിറ്റ്കോയില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച കാട്ടുതേന്‍ കണ്ടെത്തിയ കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍. കിറ്റ്കോ ആസ്ഥാനത്തും രാജഗിരി വിദ്യാഭ്യാസ സ്ഥാപനത്തിലും നിന്ന് 1300 കിലോ കാട്ടു തേന്‍ വനം വകുപ്പാണ് കണ്ടെത്തിയത്. എന്നാല്‍, തുടര്‍നടപടികള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്.
ഡിസംബര്‍ ഏഴിനായിരുന്നു റെയ്ഡ്. തേന്‍ കണ്ടെത്തിയ വിവരം രേഖപ്പെടുത്തിയതല്ലാതെ വനം വകുപ്പ് കണ്ടുകെട്ടി കൊണ്ടുപോയില്ല. വനം കൊള്ളയുടെ പരിധിയില്‍ വരുന്ന കേസില്‍ സ്ഥാപനത്തിന്റെ എംഡിയോ ഡയറക്ടര്‍മാരോ പ്രതികളല്ല. മറ്റ് ചില വനിതാ ഉദ്യോഗസ്ഥരെയാണ് മുഖ്യപ്രതികളാക്കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനും റെയ്ഡിന് നേതൃത്വം കൊടുത്തയാളുമായ ഡിഎഫ്ഒയെ വനംവകുപ്പ് സ്ഥലം മാറ്റി.
പ്രതികളില്‍ ചിലര്‍ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് വനം മന്ത്രിയുടെ ഓഫീസ് സന്ദര്‍ശിച്ചിരുന്നു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററേയും ഇവര്‍ കണ്ടതായാണ് വിവരം. കേസില്‍ അട്ടിമറിക്കുള്ള എല്ലാ സാധ്യതകളും സൂചിപ്പിക്കുന്നതാണ് നീക്കങ്ങള്‍.
അടുത്തയാഴ്ച കിറ്റ്കോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം കൊച്ചിയില്‍ ചേരുന്നുണ്ട്. മികച്ച സ്ഥാപനമായി മുദ്രകുത്തി, ഓഹരി വില്ക്കാന് തീരുമാനിച്ച സ്ഥാപനത്തിനുമേല്‍ ഇത്തരം ആരോപണം ഉണ്ടായത് കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി കാണുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: