ഇടുക്കി: മൂന്നാര്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ സംഭവത്തില്‍ സ്പെഷ്യല്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ട് പുറത്ത്. ജഡ്ജിയുടെ പരാതിയില്‍ എംഎല്‍എയും ദേവികുളം തഹസില്‍ദാരുമടക്കം 50 പേര്‍ക്കെതിരെ കേസെടുത്തിട്ട് മൂന്ന് മാസമാകുമ്പോഴും തുടര്‍ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.
ജില്ലാ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ: കനത്തമഴയെ തുടര്‍ന്ന് തകര്‍ന്ന മൂന്നാര്‍ ഗവ. ആര്‍ട്സ് കോളേജിന്റെ പ്രവര്‍ത്തനത്തിനായി പകരം ക്ലാസ് മുറികള്‍ കണ്ടെത്തുന്നതിനുവേണ്ടി ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്, ദേവികുളം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ തഹസില്‍ദാര്‍ പി.കെ. ഷാജി, കോളേജ് പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ സെപ്തംബര്‍ 18ന് ട്രൈബ്യൂണല്‍ കെട്ടിടത്തില്‍ എത്തി കെട്ടിടം പരിശോധിക്കുകയും ചെയ്തു. അന്നുതന്നെ ക്ലാസുകള്‍ ആരംഭിക്കണമെന്ന ആവശ്യം മൂന്നാര്‍ ട്രൈബ്യൂണലിലെ ജഡ്ജിയെ അറിയിച്ചെങ്കിലും രണ്ട് ദിവസത്തെ സാവകാശം ആവശ്യപ്പെട്ടു. ഇത് പരിഗണിക്കാതെ ഒരു സംഘം ആളുകള്‍ കെട്ടിടത്തിന്റെ മുകളിലെത്തി പൂട്ടിയിട്ടിരുന്ന മുറി താഴ് തകര്‍ത്ത് അകത്ത് പ്രവേശിക്കുകയും ഹാളായി പ്രവര്‍ത്തിച്ചുവന്ന മുറിയിലെ ഫര്‍ണീച്ചറുകള്‍ ഇട്ട് ക്ലാസ് തുടങ്ങുന്നതിന് ശ്രമിക്കുകയും ചെയ്തു.
കോടതിക്കുള്ളിലെ ഫര്‍ണീച്ചറുകള്‍ ഒന്നാം നിലയിലെ തുറസായ സ്ഥലത്തേക്ക് മാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതി ജീവനക്കാരില്‍ ഒരാള്‍ക്ക് നെറ്റിയില്‍ പരിക്കേറ്റിട്ടുണ്ട്. കോടതിക്കുള്ളിലെ അക്രമം പകര്‍ത്തിയ ജീവനക്കാരനെ ഭീഷണിപ്പെടുത്തി റിക്കോര്‍ഡിങ് ഡിലീറ്റ് ചെയ്യിച്ചു. എംഎല്‍എയോടൊപ്പം വന്നയാളുകളും കോളേജ് വിദ്യാര്‍ത്ഥികളും സ്ഥലത്തുണ്ടായിരുന്നുവെന്നും പിന്നീട് പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയതെന്നുമാണ് പറയുന്നത്.
ഈ റിപ്പോര്‍ട്ട് കൊടുത്തതിന് പിന്നാലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ. ശ്രീകുമാറിനെ നവംബര്‍ എട്ടിന് സ്ഥലവും മാറ്റി.
കോടതിയായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറി എംഎല്‍എയുടെ നേതൃത്വത്തില്‍ അതിക്രമം നടന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് വാങ്ങിച്ചതല്ലാതെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ ഏറ്റെടുക്കുന്നതിന് കൃത്യമായ ചട്ടങ്ങളുണ്ടെന്നിരിക്കെ ജില്ലാ കളക്ടര്‍ പോലും അറിയാതെ നടത്തിയ ഈ നീക്കം ഏറെ വിവാദമായിരുന്നു. അതേസമയം അക്രമം നടന്നിട്ടില്ലെന്ന എംഎല്‍എയുടെ വാദവും ഈ റിപ്പോര്‍ട്ടോടെ പൊളിയുകയാണ്.
വി.എസ്. അച്ചുദാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഭൂമി കൈയേറ്റ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായാണ് മൂന്നാറില്‍ പ്രത്യേക കോടതി തുറന്നത്. കഴിഞ്ഞ ജൂലൈ 24 മുതല്‍ ട്രൈബ്യൂണല്‍ സിറ്റിങ് നിര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴും ഇവിടെ ഉദ്യോഗസ്ഥര്‍ ജോലിക്കെത്തുന്നുണ്ട്.
അനൂപ്. ഒ.ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: