തിരുവനന്തപുരം: ജലജ് സക്സേനയുടെ ഓള് റൗണ്ട് മികവും സന്ദീപ് വാര്യരുടെ മിന്നും പേസും കേരളത്തെ രഞ്ജി ട്രോഫിയില്‍ വീണ്ടും വിജയതീരത്തേക്ക് നയിക്കുന്നു. 181 റണ്‍സ് ലീഡ് വഴങ്ങി ഫോളോഓണ്‍ ചെയ്യുന്ന ദല്‍ഹി രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ അഞ്ചുവിക്കറ്റിന് 41 റണ്‍സെന്ന നിലയില്‍ തകരുകയാണ്. അഞ്ചു വിക്കറ്റ് മാത്രം ശേഷിക്കെ ആദ്യ ഇന്നിങ്ങ്സിലെ കടം വീട്ടാന്‍ ദല്‍ഹിക്ക് ഇനി 140 റണ്‍സ് കൂടി വേണം.
ആദ്യ ഇന്നിങ്ങ്സില്‍ ജലജ് സക്സേനയും രണ്ടാം ഇന്നിങ്ങ്സില്‍ സന്ദീപ് വാര്യരുമാണ് ദല്‍ഹിയെ തകര്‍ത്തത്. സക്സേന 31 ഓവറില്‍ 39 റണ്‍സിന് ആറു വിക്കറ്റുകള്‍ പിഴുതെടുത്തതോടെ ദല്‍ഹിയുടെ ഒന്നാം ഇന്നിങ്ങ്സ് 139 റണ്‍സിന് അവസാനിച്ചു. ഇതോടെ കേരളത്തിന് 181 റണ്‍സ് ലീഡായി . ആദ്യ ഇന്നിങ്ങ്സില്‍ ആതിഥേയര്‍ 320 റണ്‍സാണെടുത്തത്. ഇതില്‍ 68 റണ്‍സ് സക്സേനയുടെ സംഭാവനയായിരുന്നു.
ഫോളോഓണ്‍ ചെയ്ത ദല്‍ഹിയെ സന്ദീപ് വാര്യര്‍ വരിഞ്ഞുമുറുക്കി. ആറ്് ഓവറില്‍ പതിനാറ് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ദല്‍ഹിയുടെ നില പരുങ്ങലിലായി. ഓപ്പണര്‍മാരായ വസിഷ്ഠ് (0),രഞ്ജന്‍ (4), ജോണ്ടി സിദ്ധു (6) എന്നിവരാണ് വാര്യരുടെ പേസില്‍ നിലംപൊത്തിയത്.
ദലാലിനെയും (14), വൈഭവിനെയും (0) ബേസില്‍ തമ്പി മടക്കി. ക്യാപ്റ്റന്‍ ഷോറിയും (13) അനൂജ് റാവത്തും (2) പുറത്താകാതെ നില്‍ക്കുകയാണ്.
നേരത്തെ ഏഴിന് 291 റണ്‍സിന് ഒന്നാം ഇന്നിങ്ങ്സ് പുനരാരംഭിച്ച കേരളം 320 റണ്‍സിന് പുറത്തായി.
സ്കോര്‍: കേരളം 320, ദല്‍ഹി: 139, അഞ്ചിന് 41
പ്രതികരിക്കാൻ ഇവിടെ എഴുതുക: