പെര്‍ത്ത്: മുന്നില്‍ നിന്ന് പട നയിക്കുന്ന വിരാട് കോഹ്ലിയുടെ ബാറ്റില്‍ തൂങ്ങി ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സിലെത്തിനില്‍ക്കുന്നു. ആതിഥേയര്‍ക്കൊപ്പം എത്താന്‍ (326) ഇന്ത്യക്കിനി 154 റണ്‍സ് കൂടി വേണം.ഏഴു വിക്കറ്റും കൈവശമുണ്ട്.
ഇരുപത്തിയഞ്ചാം സെഞ്ചുറിയിലേക്ക് അടിവെച്ചടിവെച്ച് മുന്നേറുന്ന ക്യാപ്റ്റന്‍ കോഹ്ലി 82 റണ്‍സുമായി അജയ്യനായി നില്ക്കുന്നു. അര്‍ധസെഞ്ചുറിയും കടന്ന അജിങ്ക്യ രഹാനെ (51) യാണ് നായകന് കൂട്ട്. വേര്‍പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇവര്‍ തൊണ്ണൂറ് റണ്‍സ് നേടിക്കഴിഞ്ഞു.
ആതിഥേയരെ ആദ്യ ഇന്നിങ്ങ്സില്‍ 326 റണ്‍സിലൊതുക്കിയശേഷം ബാറ്റിങ്ങിനായി ക്രീസിലിറങ്ങിയ ഇന്ത്യയുടെ തുടക്കം അതിഭീകരമായിരുന്നു. എട്ട് റണ്‍സ് നേടുന്നതിനിടെ രണ്ട് ഓപ്പണര്‍മാരും ആയുധംവച്ച് കീഴടങ്ങി. ഓസീസിന്റെ ഇടം കൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യക്ക് ആദ്യ തിരിച്ചടി നല്‍കിയത്. മുരളി വിജയിന്റെ ബാറ്റിനും പാഡിനും ഇടയിലൂടെ മൂളിപ്പാഞ്ഞ പന്ത് സ്റ്റമ്പ് തെറിപ്പിച്ചു. പന്ത്രണ്ട് പന്ത് നേരിട്ട മുരളിക്ക് സ്വന്തം സ്കോര്‍ബോര്‍ഡ് തുറക്കാനായില്ല. മുരളി വീഴുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ആറ് റണ്‍സ്.
ഇതര ഓപ്പണറായ കെ. എല്‍ രാഹുലിനും ഓസീസിന്റെ പേസിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ജോഷ് ഹെയ്സല്‍വുഡിന്റെ പന്ത് രാഹുലിന്റെ പ്രതിരോധം തകര്‍ത്ത് സ്റ്റമ്പുമായി പറന്നു. രണ്ട് റണ്‍സാണ് ഈ ഓപ്പണര്‍ക്ക് നേടാനായത്.
നാലാമനായി ക്രീസിലെത്തിയ നായകന് കോഹ്ലി സധൈര്യം ബാറ്റ് വീശി. നേരിട്ട രണ്ടാം പന്ത് തന്നെ അതിര്‍ത്തി കടത്തി വരവറിയിച്ചു. ഒരിക്കല്‍ മാത്രമാണ് നായകന് ഞെട്ടിയത്. സ്വന്തം സ്കോര്‍ 22 റണ്‍സിലെത്തിനില്‍ക്കേ, സ്പിന്നര്‍ ലിയോണിന്റെ കളിക്കാതെ വിട്ട പന്ത് ബെയ്ല്‍സിനെ തൊട്ടുതെട്ടില്ലെന്നവിധത്തില് പാഞ്ഞുപോയി. 181 പന്ത് നേരിട്ട കോഹ്ലി ഒമ്പത് ബൗണ്ടറിയടിച്ചു. രഹാനെ 103 പന്തില്‍ ഒരു സിക്സറും ആറു ഫോറും അടിച്ചാണ് 51 റണ്സിലെത്തിനില്ക്കുന്നത്.
അഡ്ലെയ്ഡ് ടെസ്റ്റിലെ വിജയശില്‍പ്പി ചേതേശ്വര്‍ പൂജാരയുമൊത്ത് കോഹ്ലി മൂന്നാം വിക്കറ്റില്‍ 74 റണ്‍സ് നേടി. പൂജാര 24 റണ്‍സുമായി മടങ്ങി. സ്റ്റാര്‍ക്കിന്റെ പന്തില്‍ ഓസീസ് ക്യാപ്റ്റന്‍ പെയ്ന് വിക്കറ്റിന് പിന്നില്‍ പൂജാരയെ പിടികൂടി.
നേരത്തെ ആറിന് 277 റണ്‍സിന് ഒന്നാം ഇന്നിങ്ങ്സ് തുടങ്ങിയ ആതിഥേയര്‍ 326 റണ്‍സിന് പുറത്തായി. ഇഷാന്ത് ശര്‍മ 41 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: