അടുത്ത അവധിക്കെങ്കിലും പപ്പ വരുമെന്ന പ്രതീക്ഷയിലാണ് വീരമൃത്യുവരിച്ച ലാന്‍സ് നായിക് ആന്റണി സെബാസ്റ്റിയന്റെ മകന് ഐഡണ്‍ മൈക്കിള്‍. കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം മെന്‍ഥാറില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പ്പിലായിരുന്നു ഉദയംപേരൂര്‍ സ്വദേശി യേശുഭവനില്‍ ആന്റണി വീരമൃത്യു വരിച്ചത്. ഐഡണ്‍ മൈക്കിള്‍ പപ്പയുടെ വേര്‍പാട് ഇപ്പോഴും ഉള്‍ക്കൊണ്ടിട്ടില്ല, അടുത്ത അവധിക്ക് പപ്പ വരുന്നതും കാത്തിരിക്കുകയാണ് ഈ ഏഴുവയസ്സുകാരന്. ആന്റണിയുടെ ഭൗതികശരീരം ആര്‍മിയുടെ പെട്ടിയില്‍ നിന്ന് മൊബൈല്‍ ഫ്രീസറിലേയ്ക്ക് മാറ്റിയപ്പോള്‍ മാത്രമാണ് ഐഡണ്‍ പൊട്ടിക്കരഞ്ഞത്. പപ്പ ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേയ്ക്കാണ് പോയിരിക്കുന്നതെന്ന് ആ പിഞ്ചുഹൃദയത്തിന് ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. മരിച്ച് ഒരുമാസം പിന്നിടുമ്പോഴും വീട്ടിലെ സ്വീകരണമുറിയില്‍, അമ്മയുടെ ഫോണിലുള്ള പപ്പയുടെ ഫോട്ടോ നോക്കിയിരിക്കുകയാണ് ഐഡണ്‍.
മകനെ നെഞ്ചോടുചേര്‍ത്ത് അമ്മ അന്ന ഡയാന, വിവാഹത്തേക്കുറിച്ചും വിവാഹശേഷ ജീവിതത്തെക്കുറിച്ചും പറഞ്ഞു തുടങ്ങിയത്, വേദനയ്ക്കിടയിലൂടെ വിരിയുന്ന സന്തോഷത്തോടെയായിരുന്നു. പൊടുന്നനെ അത് കണ്ണീരിലേയ്ക്കു വഴിമാറി. എട്ട് വര്‍ഷം മുമ്പാണ് അന്നയെ ആന്റണി വിവാഹം കഴിച്ചത്. അന്ന അവസാനവര്‍ഷം ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു വിവാഹം. പിന്നീടുള്ള ജീവിതത്തിന്റെ വസന്തകാലത്തെക്കുറിച്ച് അന്ന ആയിരംനാവിലാണ് സംസാരിച്ച് തുടങ്ങിയത്. ഗര്‍ഭിണിയായതോടെ പഠനം നിര്‍ത്തി. പ്രസവശേഷം മോനെ നോക്കി വീട്ടിലിരുന്നു.
ആറു മാസംകഴിഞ്ഞ് ആന്റണിക്കൊപ്പം മധ്യപ്രദേശിലേയ്ക്ക് പോയി. തുടര്‍ന്നുള്ള മൂന്ന് വര്‍ഷമായിരുന്നു ജീവിതത്തില്‍ ദൈവം അനുഗ്രഹിച്ചുതന്ന സുവര്‍ണ്ണകാലമെന്ന് ആന്റണി പറയാറുണ്ടായിരുന്നുവെന്ന് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ അന്നയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മോന്റെ വളര്‍ച്ചയുടെ ഓരോഘട്ടവും പട്ടാളക്കാരനായ ഒരു അച്ഛന് കാണാനായത് ഭാഗ്യമാണെന്നും ഇടയ്ക്കിടെ ആന്റണി പറയുമായിരുന്നു. അരുണാചലിലേയ്ക്ക് സ്ഥലം മാറിയപ്പോഴാണ് അന്നയും മോനും തിരികെ നാട്ടിലേയ്ക്കെത്തിയത്.
ജോലി സ്ഥലത്ത് എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടായാലും വീട്ടുകാരെ അറിയിച്ചിട്ടില്ല. ഓരോ സ്ഥലത്തും സ്ഫോടനം, തീവ്രവാദി ആക്രമണം എന്നൊക്കെ വാര്‍ത്തകളിലൂടെ അറിയുന്നത് ചോദിക്കുമ്പോള്‍, ‘യേയ്… അത് ഇവിടെങ്ങുമല്ല, കുറെ മാറിയാ… ഞങ്ങള്‍ സെയ്ഫ് ആയിട്ടുള്ളിടത്താ’ എന്നായിരുന്നു മറുപടി. സംഭവം നടന്ന അന്നും ഉച്ചയ്ക്ക് ഒരു മണിക്ക് വിളിച്ചിരുന്നു. ഒരുപാടുനേരം സംസാരിക്കുകയും ചെയ്തു. വൈകിട്ട് 7 മണിക്ക് ഡ്യൂട്ടിക്ക് കയറുമെന്നും പറഞ്ഞു. അഞ്ച് മണിയോടെയാണ് പാക് സൈന്യത്തിന്റെ വെടിവെയ്പ്പ് തുടങ്ങിയത്. മറ്റുള്ളവര്‍ അപകടത്തില്‍പെടുന്നതുകണ്ട് ഓടിയെത്തിയപ്പോഴാണ് അദ്ദേഹത്തിനും…. രാജ്യത്തെ സേവിക്കുമ്പോഴും ജനിച്ച മണ്ണില്‍ കുടുംബത്തോടൊത്തുള്ള ജീവിതമായിരുന്നു ആന്റണിയുടെ ഉള്ളില്‍, തുടര്‍ന്ന് പറയാന്‍ ആകാതെ അന്ന നിശബ്ദയായി.
പിന്നെ സംസാരിച്ച് തുടങ്ങിയത് ആന്റണിയുടെ അമ്മ ഷീലയാണ്. അവന് ചെറുപ്പം മുതലേ നല്ല ആക്ടീവായിരുന്നു. സ്പോര്‍ട്സിലും ഗെയിംസിലുമൊക്കെ നല്ല കമ്പമുള്ള കുട്ടി. ഒരിക്കല്‍, ആര്‍മി സെലക്ഷന് ക്യാമ്പ് നടക്കുന്നുവെന്ന് പത്രത്തില്‍ പരസ്യം വന്നു. അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത് എരൂരായിരുന്നു, അവിടെയുള്ള സുഹൃത്തുക്കളുമൊത്തായിരുന്നു അവന് സെലക്ഷന് ക്യാമ്പില്‍ പോയത്. എല്ലാവരും പോകുന്നപോലെ സെലക്ഷന് കിട്ടാതെ തിരിച്ചുപോരുമെന്നാണ് കരുതിയെ. എന്നാല്‍ അന്ന് പോയവരില്‍ ആന്റണിക്ക് മാത്രാണ് സെലക്ഷന് കിട്ടിയത്. അങ്ങനെ 2002ല്‍ ആര്‍മിയില്‍ ചേര്‍ന്നു. ആദ്യമൊക്കെ, അവിടെയുള്ള വിശേഷങ്ങള്‍ വീട്ടില്‍ പറഞ്ഞിരുന്നു. പപ്പയോടാണ് അധികവും പറയാറ്. അതിര്‍ത്തിയില്‍ ശബ്ദം കേള്‍ക്കുമ്പോള്‍ തീവ്രവാദികളാണോയെന്ന് അന്വേഷിച്ച് പോയതിനെക്കുറിച്ചൊക്കെ… പപ്പയുടെ മരണശേഷം അതും ഇല്ലാതെയായി. ഞങ്ങള്‍ ടെന്‍ഷന്‍ ആകണ്ടെന്ന് കരുതിയാകും.
1965ന് ശേഷം അവരുടെ റെജിമെന്റിലെ ആദ്യത്തെ മരണമാണ് മോന്റേത്. നാടിനുവേണ്ടി ജീവന് നല്കിയ ജവാന്റെ അമ്മയെന്നതില്‍ അഭിമാനമുണ്ട്. എങ്കിലും, ഞങ്ങള്‍ അനാഥമായല്ലോയെന്ന് ഓര്‍ക്കുമ്പോള്‍…
ഇന്ത്യന്‍ ആര്‍മിയുടെ ഭാഗത്തുനിന്നു ധാരാളം സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. പെന്‍ഷനായുള്ള എഴുത്തുകുത്തുകള്‍ വളരെ വേഗത്തില്‍ അവര്‍മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. അത് നാസിക്കില്‍നിന്നും അലഹബാദിലേക്ക് പോയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. അതിന്റെ ഓരോ വിവരങ്ങളും ആര്‍മി അറിയിക്കാറുണ്ട്. അതുപോലെതന്നെ അന്നയുടെ ജോലി സംബന്ധമായ പേപ്പറുകളും. കേന്ദ്രപ്രതിരോധ വകുപ്പില്‍ ഹൈദരാബാദ്, ദേവലാലി, നാസിക് എന്നിവിടങ്ങളിലാണ് ജോലി ഒഴിവുണ്ടായിരുന്നത്. വീട്ടില്‍ ആളില്ലാത്തതിനാല്‍, സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ജോലി മതിയെന്ന് ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. ജില്ലാ സൈനിക് ബോര്‍ഡില്‍ അതിനുള്ള അപേക്ഷയും നല്കി കാത്തിരിക്കുകയാണ്.
ഇനി കുടുംബത്തിന്റെ സ്വപ്നം ഐഡണ്‍ ആണ്. നാടിനുവേണ്ടി ജീവന് നല്കിയ ധീരന്റെ പൊന്നുമോന്. അവനെ വളര്‍ത്തി നല്ല നിലയില്‍ എത്തിക്കണമെന്ന് പറയുമ്പോള്‍ ഷീലയുടെയും അന്നയുടെയും കണ്ണില്‍ പ്രതീക്ഷയുടെ തിരിനാളം.
ദൃശ്യ ഉത്തമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: