കോട്ടയം: കേരളത്തിലെ നവോത്ഥാന നായകര്‍ പൊളിച്ചു കളഞ്ഞ മതിലാണ് തിരിച്ച് കെട്ടാന്‍ പോകുന്നതെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘ജീവനക്കാരുടെ അവകാശ സംരക്ഷണവും സാലറി ചലഞ്ചിലെ നിയമ പോരാട്ടവും’ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, പണ്ഡിറ്റ് കറുപ്പന് തുടങ്ങിയ മഹാത്മാക്കള്‍ തകര്‍ത്തതാണ് ഈ മതില്. നവോത്ഥാനകാലത്ത് ഉഴുതു മറിച്ച ചേറില്‍ മുളച്ചിട്ട് പടുമുളയായിത്തീര്ന്നവരാണ് മതിലുമായി രംഗത്ത് വന്നിരിക്കുന്നത്. റോഡില്‍ കെട്ടുന്ന ഈ മതില് മനസ്സിലേക്ക് കയറാന്‍ അനുവദിക്കരുത്. ജാതി എന്ന അസുരനെതിരെ അവതരിച്ച ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവര് മതില് കെട്ടാന്‍ പോകരുതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയാത്രാ മധ്യേ കെ.പി. ശശികല ടീച്ചറെ അറസ്റ്റ് ചെയ്തത് ക്രിമിനല്‍ നടപടി ക്രമത്തിന് വിരുദ്ധമാണെന്ന് സെന്‍കുമാര്‍ പറഞ്ഞു.
ഒരു സ്ത്രീയെ സൂര്യോദയത്തിന് മുമ്പ് അറസ്റ്റ് ചെയ്യണമെങ്കില്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ അനുമതി പോലീസ് ഉദ്യോഗസ്ഥന് വാങ്ങിയിരിക്കണം. സിആര്‍പിസി 46(4) ചട്ടത്തില്‍ ഇത് വ്യക്തമാക്കുന്നു. ഈ അനുമതി വാങ്ങാതെയാണ് അറസ്റ്റ് ഉണ്ടായത്. ഈ ചട്ടം വായിക്കാത്ത ഐജിയാണ് അറസ്റ്റ് വൈകിച്ചെന്ന കാരണം പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്പിക്കെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: