കോട്ടയം: മുദ്രാവാക്യവുമില്ല, കൊടികളുമില്ല; ഉള്ളത് നാമജപലഹരി മാത്രം. 26ന് മഞ്ചേശ്വരം മുതല്‍ പാറശാല വരെ നടക്കുന്ന അയ്യപ്പജ്യോതിയുടെ സവിശേഷത ഇതാണ്. പാതകള്‍ കടന്നുപോകുന്ന പ്രമുഖ കവലകളില്‍ ജ്യോതി തെളിയിക്കുന്നതിന് മുമ്പായി ചെറുയോഗങ്ങളും കൂട്ടശരണം വിളികളും നാമജപവുമുണ്ടാകും.
എന്നാല്‍, യോഗസ്ഥലങ്ങളില്‍ മാത്രമായി ആള്‍ക്കൂട്ടം ഉണ്ടാവില്ല. എല്ലാവരും അവരവര്‍ക്ക് നിശ്ചയിച്ച സ്ഥലങ്ങളില്‍ താലവും വിളക്കുമേന്തി നിരനിരയായി നില്ക്കും. കൃത്യം ആറ് മണിക്കു തന്നെ ജ്യോതി തെളിയിക്കണമെന്നതിനാല് ആള്‍ക്കൂട്ട യോഗങ്ങള്‍ ഒഴിവാക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലാണ് വിശ്വാസവും ആചാരവും സംരക്ഷിക്കാനുള്ള അയ്യപ്പജ്യോതി തെളിയിക്കുന്നത്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ റോഡിന്റെ ഇടതുവശം മാത്രമാണ് നിരനിരയായി ജ്യോതി തെളിയുക. ഗതാഗത തടസ്സമുണ്ടാകാതിരിക്കാനാണിത്. ജ്യോതി തെളിയിക്കേണ്ട വീഥികള്‍ വിശ്വാസികള്‍ മുന്‍കൂട്ടി തന്നെ വൃത്തിയാക്കും. കുരുത്തോലകള്‍കൊണ്ട് പാതയോരം അലങ്കരിക്കും. രണ്ട് കിലോമീറ്റര്‍ പരിധിയില്‍ ഒരു സംയോജകന്‍ എന്ന നിലയിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ദീപം തെളിയിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ സ്വന്തം നിലയ്ക്ക് കൊണ്ടുവരാനാണ് ഏര്‍പ്പാട് ചെയ്തിട്ടുള്ളത്. അയ്യപ്പജ്യോതി കഴിഞ്ഞ് പരിസരം വൃത്തിയാക്കിയ ശേഷം ഭക്തര്‍ പിരിഞ്ഞുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: