ലാഹോര്‍ : പാക് ജയിലില്‍ ഇന്ത്യക്കാരായ സരബ്ജിത് സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ രണ്ടുപേരെ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാഹോര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഇവരെ വെറുതെ വിട്ടത്.
2013ലാണ് കേസിനാസ്പദമായ സംഭവം. 1990ലെ ബോംബ് സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയവേയാണ് സരബ്ജിത് സിങ് കൊല്ലപ്പെടുന്നത്.
കൊലപാതകക്കേസില്‍ പ്രതികളായ ആമിര്‍ താംബെ, മുദാസിര്‍ മുനീര്‍ എന്നിവര്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞുവരികയായിരുന്നു. ഇവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. കോട്ടലഖ്പത് ജയിലില്‍ സരബ്ജിത് സിങ്ങിനൊപ്പമാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
അതേസമയം സരബ്ജിത് സിങ്ങിനെ പ്രതികള്‍ ക്രൂരമയി മര്‍ദ്ദിച്ചിരുന്നു എന്ന് സാക്ഷിമൊഴി ഉണ്ടായിരുന്നെങ്കിലും കൊലപാതകക്കേസ് വിചാരണക്കിടെ ഇവരെല്ലാം കൂറുമാറി. ഇതാണ് പ്രതികളെ വെറുതെ വിടാനുള്ള മുഖ്യ കാരണം.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് സാക്ഷികളെ കോടതിയില്‍ ഹാജരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: