തിരുവനന്തപുരം : പി.കെ. ശശി എംഎല്‍എയെ വെള്ളപൂശുന്ന പാര്‍ട്ടി കമ്മീഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ വനിതാ നേതാവ് പരാതിയുമായി കേന്ദ്ര കമ്മിറ്റിയെ സമീപിച്ചു. ലൈംഗിക പീഡനപരാതിയില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എ ശശിക്കെതിരെയുള്ള അച്ചടക്ക നടപടി വീണ്ടും പരിശോധിക്കണമെന്നാണ് യുവതി കേന്ദ്രകമ്മിറ്റിക്കു നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പി.കെ. ശ്രീമതി, എ.കെ. ബാലന് എന്നിവരടങ്ങുന്ന കമ്മീഷനാണ് ശശിയെ മാന്യനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പാര്‍ട്ടി ഓഫീസില്‍വെച്ച് യുവതിക്കുനേരെ ശശി ലൈംഗികാക്രമണം നടത്തിയതിന് തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അതേസമയം ശശിക്കെതിരായ യുവതിയുടെ പരാതി സിപിഎം കേന്ദ്ര കമ്മിറ്റി ഞായറാഴ്ച പരിഗണിക്കും.
ലൈംഗികാക്രമണപരാതി ഗൗരവമായി പരിഗണിക്കാതെയാണ് ആറുമാസത്തെ സസ്പന്ഷന് തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നല്കിയ പരാതിയാണ് യോഗം പരിഗണിക്കുക. എന്നാല്‍ പരാതി പുനഃപരിശേധിക്കേണ്ട സാഹചര്യമില്ലന്നാണ് സംസ്ഥാന നേതൃത്വത്തിന്റ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: