ന്യൂദല്‍ഹി: നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്സെന്നും സൈന്യത്തിന്റെ ശക്തി വര്‍ധിക്കുന്നത് അവര്‍ക്ക് സഹിക്കാനാവുന്നില്ലെന്നും റഫാല്‍ കരാര്‍ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.
സൈന്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ മുഴുവന്‍ അവസരങ്ങളും ഉപയോഗിക്കുമ്പോള്‍ ഒരു വിഭാഗം രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ നീക്കം നടത്തുന്നു. രാജ്യസുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം ശക്തികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. 1,100 കോടിയുടെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച തൊണ്ണൂറാമത്തെ കോച്ചും മോദി ഫ്ളാഗ് ഓഫ് ചെയ്തു.
റഫാലില്‍ ക്വത്റോച്ചി അമ്മാവനോ ക്രിസ്റ്റിയന്‍ മിഷേലോ ഇല്ലാത്തതുകൊണ്ടാകാം കരാറിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. മിഷേലിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അഭിഭാഷകരെ അയച്ചത് എല്ലാവരും കണ്ടതാണെന്നും മോദി പറഞ്ഞു. ക്വത്റോച്ചി രാജീവ് ഗാന്ധിയുടെ കാലത്തെ ബൊഫേഴ്സ് അഴിമതിയിലെയും മിഷേല്‍ മന്മോഹന്റെ കാലത്തെ അഗസ്ത വെസ്റ്റ്ലാന്റ് അഴിമതിയിലെയും ഇടനിലക്കാരാണ്. ഇരുവര്‍ക്കും നെഹ്റു കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. പ്രതിരോധ മന്ത്രാലയം, പ്രതിരോധമന്ത്രി, വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഫ്രാന്‍സ് സര്‍ക്കാര്‍ തുടങ്ങി എല്ലാവരും നുണപറയുകയാണെന്നാണ് കോണ്‍ഗ്രസ് ആക്ഷേപിച്ചതെന്ന് മോദി ചൂണ്ടിക്കാട്ടി. അവര്‍ ഇപ്പോള്‍ സുപ്രീംകോടതിയെയും കുറ്റപ്പെടുത്തുന്നു. കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങളാണോ കോണ്‍ഗ്രസ് നടത്തുന്നത്.
യുപിഎ സര്‍ക്കാര്‍ സൈന്യത്തെ ശക്തിപ്പെടുത്താന്‍ ഒന്നും ചെയ്തില്ല. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം വ്യോമസേന ആധുനിക യുദ്ധവിമാനങ്ങള്‍ ആവശ്യപ്പെട്ടു. പത്ത് വര്‍ഷം ഭരിച്ചിട്ടും കോണ്‍ഗ്രസ് നടപടിയെടുത്തില്ല. വ്യോമസേനയെ ദുര്ബലരാക്കിയതിന് മറുപടി പറയണം. എന്തിനാണ് രാജ്യത്തിന്റെ സുരക്ഷവെച്ച് കളിച്ചതെന്ന് വ്യക്തമാക്കണം. ആധുനിക ആയുധങ്ങള്‍ നല്കി വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ തടയാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. 2009ല്‍ 1.86 ലക്ഷം ജാക്കറ്റുകള്‍ സൈന്യം ചോദിച്ചെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിച്ചു. 2016ല്‍ പുതിയ സര്‍ക്കാര്‍ അരലക്ഷം ജാക്കറ്റുകള്‍ വാങ്ങി. ഈ വര്‍ഷം 1.86 ലക്ഷം ജാക്കറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് മോദി റായ്ബറേലി സന്ദര്‍ശിക്കുന്നത്. ഇന്ദിരാ ഗാന്ധി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തെ ഏറെക്കാലമായി സോണിയയാണ് പ്രതിനിധീകരിക്കുന്നത്. 50 മിനിട്ട് പ്രസംഗത്തില്‍ അരമണിക്കൂറും റഫാലിനെക്കുറിച്ചാണ് മോദി സംസാരിച്ചത്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ റഫാല്‍ ബിജെപി പ്രധാന പ്രചാരണായുധമാക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതിന് ശേഷമുള്ള മോദിയുടെ ആദ്യ പ്രതികരണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: