ന്യൂദല്‍ഹി/പാലക്കാട്: ദളിത് വിഭാഗത്തിലുള്ള ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ ലൈംഗികാതിക്രമം നടത്തിയ പി.കെ. ശശി എംഎല്‍എയെ സംരക്ഷിച്ച് സിപിഎം കേന്ദ്ര കമ്മറ്റിയും. ശശിയെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ശരിവെച്ച കേന്ദ്ര കമ്മിറ്റി യോഗം കൂടുതല്‍ നടപടി വേണ്ടെന്നും തീരുമാനിച്ചു. ശശിക്കെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടിയും മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനും കത്ത് നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
പെണ്‍കുട്ടി രണ്ടാമതും നല്കിയ കത്ത് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും കൂടുതല്‍ ചര്‍ച്ചയുണ്ടായില്ല. നടപടി പുനഃപരിശോധിക്കണമെന്ന് അംഗങ്ങളാരും ആവശ്യപ്പെട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം പുനഃപരിശോധിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് നേതാക്കള്‍. എത്രയും പെട്ടെന്ന് വിഷയം അവസാനിപ്പിക്കാനാണ് പാര്‍ട്ടിക്കും താല്‍പ്പര്യം.
യുവതിയോട് ഫോണില്‍ സംസാരിച്ചതില്‍ മാത്രമാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന് ശശിയെ കുറ്റപ്പെടുത്തിയിട്ടുള്ളത്. ശശിയെ വെള്ളപൂശിയ റിപ്പോര്‍ട്ട് പെണ്‍കുട്ടിക്കെതിരെ നിരവധി ആക്ഷേപങ്ങളും ഉന്നയിച്ചിരുന്നു. ദല്‍ഹിയില്‍ കേന്ദ്ര കമ്മിറ്റി യോഗം ആരംഭിച്ച ശനിയാഴ്ച പാര്‍ട്ടിയിലെ ഒരു വിഭാഗം അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് കൂടുതല്‍ നടപടിയെടുപ്പിക്കാനുള്ള സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായിരുന്നു. ശശിയെ ന്യായീകരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.
ശശിക്കെതിരെ പാര്‍ട്ടി എടുത്തിരിക്കുന്ന നടപടി ശക്തമല്ലെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കെയാണ് പരാതിയുമായി പെണ്‍കുട്ടി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.
യുവതിയുടെ പരാതിയില്‍ മോശമായ ഫോണ്‍ സംഭാഷണം എന്നതൊഴിച്ച് മറ്റെല്ലാം തള്ളിയാണ് പി.കെ. ശ്രീമതിയും എ.കെ. ബാലനും അടങ്ങിയ കമ്മിഷന് റിപ്പോര്‍ട്ട് ചെയ്ത്.ഇതില്‍ യുവതിയുടെ ബന്ധുക്കളും പാര്‍ട്ടിയിലെ ഒരു വിഭാഗവും എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ആറു മാസത്തെ സസ്പെന്ഷന് എന്നത് ഒരു താല്‍ക്കാലിക നടപടിയാണെന്നായിരുന്നു യുവതിയുടെ ബന്ധുക്കളുടെ ആരോപണം.
മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് അപമര്യാദയായി പെരുമാറിയതായുള്ള പരാതിയിലെ ഭാഗം അന്വേഷണ കമ്മിഷന് ഒഴിവാക്കിയിരുന്നു. പി.കെ. ശശിയെ രക്ഷപ്പെടുത്തിയെടുക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിച്ചത്. പെണ്‍കുട്ടിയോട് എംഎല്‍എ മോശമായി പെരുമാറിയിട്ടില്ല, ദൃക്സാക്ഷികളില്ല എന്നിങ്ങനെ സംഭവത്തെ ലഘൂകരിച്ചും ശശിയെ വെള്ളപൂശിയുമുള്ള റിപ്പോര്‍ട്ടാണ് അന്വേഷണ കമ്മീഷന് സമര്‍പ്പിച്ചത്. മാത്രമല്ല യുവതിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: