ആലപ്പുഴ: പുന്നപ്രവയലാര്‍ സമരകാലത്ത് സമരഭടന്മാര് വെടിയേറ്റ് മരിച്ച സമരഭൂമിക്ക് സമീപം സിപിഎം ജില്ലാ കമ്മറ്റി ഭൂമി വാങ്ങിയത് വിവാദത്തില്‍. കമ്മീഷന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഏരിയാ കമ്മറ്റിയംഗം മറ്റ് ഏരിയാ കമ്മറ്റിയംഗങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി നല്കി.
ആരോപണ വിധേയനായ അമ്പലപ്പുഴ ഏരിയ കമ്മറ്റിയംഗവും, മത്സ്യത്തൊഴിലാളി യൂണിയന് നേതാവുമായ ടി. എസ്. ജോസഫാണ് ഏരിയാ കമ്മിറ്റിയംഗങ്ങളായ പി.ജി. സൈറസ്, കെ.എം.സെബാസ്റ്റിയന്, ബ്ലോക്ക് പഞ്ചായത്തംഗം ബിബി വിദ്യാനന്ദന്‍ എന്നിവര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്. നേരത്തെ ഭൂമി ഇടപാടില്‍ കമ്മീഷന് വാങ്ങിയെന്നാരോപിച്ച് ജോസഫിനെതിരെ പ്രചരിച്ച നോട്ടീസിന് പിന്നില്‍ ഇവരാണെന്നായിരുന്നു പരാതി.
പരാതിയെത്തുടര്‍ന്ന് പുന്നപ്ര പോലീസ് സിപിഎം നേതാക്കളെ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇവര്‍ പോലീസിനോടു വ്യക്തമാക്കി. രക്തസാക്ഷി സ്മാരകത്തിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഭൂമി വാങ്ങിയതില്‍ പോലും കമ്മീഷന് ആരോപണങ്ങള്‍ ഉയര്‍ന്നതും, നേതാക്കള്‍ തമ്മിലുള്ള ഭിന്നത പോലീസ് കേസായി മാറിയതും സിപിഎമ്മിന് മാനക്കേടായി മാറി.
പുന്നപ്രയിലെ അരശര്‍ കടവില്‍ കുടുംബത്തില്‍ നിന്നാണ് 36 സെന്റ് സ്ഥലം സിപിഎം വാങ്ങിയത്. സെന്റിന് രണ്ടു ലക്ഷം രൂപ പ്രകാരം ജില്ലാ സെക്രട്ടറി ആര്. നാസറിന്റെ പേരിലാണ് ഭൂമി വാങ്ങിയത്. മുന്‍ സെക്രട്ടറി സജി ചെറിയാന്റെ കാലത്താണ് ഇടപാട് ആരംഭിച്ചത്. ചില പ്രാദേശിക നേതാക്കള്‍ ഭൂമി വാങ്ങുന്നതിന് എതിരായിരുന്നു. അതിനാല്‍ അവരെ അറിയിക്കാതെ ജില്ലാ നേതൃത്വം നേരിട്ട് വാങ്ങുകയായിരുന്നു.
സമര വാര്‍ഷികവാരാചരണത്തിന് പുഷ്പാര്‍ച്ചന നടത്താന്‍ സമരഭൂമിയിലേക്ക് എത്തുന്നവര്‍ക്ക് വഴിസൗകര്യം ഉള്‍പ്പടെ ഏര്‍പ്പെടുത്തുന്നതിനാണ് ഭൂമി വാങ്ങിയതെന്നാണ് സിപിഎം ഭാഷ്യം. വരും ദിവസങ്ങളില്‍ ഭൂമി ഇടപാട് വിവാദം സിപിഎമ്മില്‍ കത്തിപ്പടരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: