വേണുഗോപാലന്‍ നായരുടെ കുടുംബത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള വീട്ടിലെത്തി സന്ദര്‍ശിച്ചപ്പോള്‍
തിരുവനന്തപുരം: അയ്യപ്പഭക്തന് വേണുഗോപാലന്‍ നായര്‍ ആത്മാഹുതി ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള. വേണുഗോപാലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പ വിശ്വാസത്തിന്റെ പേരിലാണ് ആത്മഹത്യയെന്നിരിക്കേ വേണുഗോപാല്‍ വിശ്വാസിയല്ലെന്നും മാനസികരോഗിയാണെന്നുള്ള ഭരണകൂടത്തിന്റെ പ്രചാരണം കുടുംബത്തെ പോലും അപകീര്‍ത്തിപ്പെടുത്തുന്നു. സത്യത്തേയും നിയമവ്യവസ്ഥകളേയും തകര്‍ക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍.
വേണുഗോപാലിന് 100 ശതമാനം പൊള്ളലേറ്റതായാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇങ്ങനെയുള്ള വ്യക്തി എങ്ങനെ മൊഴി നല്കി. മാത്രവുമല്ല അധികൃതര്‍ പുറത്തുവിട്ട മൊഴിയില്‍ സമൂഹത്തിനോടുള്ള വെറുപ്പാണ് ആത്മഹത്യയ്ക്ക് കാരണമായി പറയുന്നത്. സംഭവത്തില്‍ വേണുഗോപാലിന്റെ കുടുംബം ആവശ്യപ്പെട്ടാല്‍ കേസ് കൊടുക്കുന്നതുള്പ്പെടെയുളള സഹായങ്ങള്‍ക്ക് ബിജെപിയുടെ പിന്തുണയുണ്ടാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് വേണുഗോപാലന്‍ നായരുടെ കുടുബത്തെ കാണാന്‍ ശ്രീധരന്‍പിള്ള മുട്ടടയിലെ വസതിയിലെത്തിയത്. വേണുവിന്റെ അമ്മ രാധമ്മയുമായി സംസാരിച്ചു. തുടര്‍ന്ന് വേണു ആശുപത്രിയിലായതു മുതല്‍ മജിസ്ട്രേറ്റ് മൊഴിയെടുത്ത് പോകുന്നതു വരെയുളള കാര്യങ്ങള്‍ സഹോദരങ്ങള്‍ ശ്രീധരന്‍പിള്ളയോട് പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമന് നായര്‍, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, മീഡിയ സെല്‍ കണ്‍വീനര്‍ ആര്. സന്ദീപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: