ആചാരാനുഷ്ഠാനങ്ങളുടെ പ്രസക്തി – മനുഷ്യവംശം ഇന്നത്തെപ്പോലെ കൃഷിയിലും മറ്റും ഏര്‍പ്പെട്ട് സ്ഥിരവാസം തുടങ്ങുന്നതിനും മുമ്പ് നായാടിയും ഫലമൂലാദികള്‍ ശേഖരിച്ചും നാടോടികളായി കഴിഞ്ഞുവന്നിരുന്നു. ആ ആദിമകാലം തൊട്ടുതന്നെ ആചാരാനുഷ്ഠാനങ്ങളും പിന്തുടര്ന്നു വന്നിരുന്നു എന്നാണ് നരവംശശാസ്ത്രം ഇന്ന് അനുമാനിക്കുന്നത്. പുരാവസ്തുശാസ്ത്രജ്ഞര് നടത്തിയ ഉത്ഖനനത്തില്‍ ജര്‍മ്മനിയിലെ സ്റ്റാഡില്‍ ഗുഹയില്‍ നിന്ന് കണ്ടെത്തിയ മനുഷ്യന്റെ ഉടലും സിംഹത്തിന്റെ മുഖവും ഉള്ള രൂപം (32,000 വര്‍ഷത്തെ പഴക്കം), തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഗോബക്കിയില് കണ്ടെത്തിയ വലിയ ചിത്രത്തൂണുകള്‍ (9500 ബി. സി. ഇ.) തുടങ്ങിയവ ഈ അനുമാനത്തെ സാധൂകരിക്കുന്നു. പാശ്ചാത്യദേശങ്ങളില്‍ പില്ക്കാലത്തുണ്ടായി ലോകമെമ്പാടും പ്രചരിപ്പിക്കപ്പെട്ട സെമിറ്റിക് അഥവാ അബ്രഹാമിക് മതങ്ങളിലും ആചാരാനുഷ്ഠാനങ്ങളുടെ ചട്ടക്കൂടുകള്‍ കാണാം.
ഏതാണ്ട് മനുഷ്യനോട് ഒപ്പം തന്നെ രൂപപ്പെടുകയും മനുഷ്യസമൂഹത്തിന്റെ വികാസപരിണാമങ്ങള്‍ക്കൊപ്പം മാറ്റങ്ങള്‍ക്കു വിധേയമായി നിലനിന്നുപോരുകയും ചെയ്യുന്ന ആചാരാനുഷ്ഠാനങ്ങളെപ്പറ്റി നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം, മനശ്ശാസ്ത്രം മുതലായവയിലെ പണ്ഡിതന്മാര് എവല്യൂഷണറി ബയോളജി, കോഗ്നിറ്റീവ് സൈക്കോളജി തുടങ്ങിയ ആധുനികസങ്കേതങ്ങളുപയോഗിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിവരുന്നു. പാസ്ക്കല്‍ ബോയര്‍ മതത്തെ മസ്തിഷ്കപരിണാമത്തിന്റെ ഒരു ഉപഫലമായി കാണുമ്പോള്‍ ഡേവിഡ് വില്‍സണ്‍ അതിനെ ജീവശാസ്ത്രപരവും സാംസ്കാരികവുമായ പരിണാമത്തിന്റെ ഫലമാണെന്നു വാദിക്കുന്നു. ശാസ്ത്രീയഭൗതികത്തിന്റെ വക്താവായ റിച്ചാഡ് ഡാക്കിന്‍സ് സംഘടിതമതത്തെ മനുഷ്യപുരോഗതിയുടെ മുഖ്യതടസ്സമായി കാണുന്നു. ലോയല്‍ ഡി റൂ എന്ന പണ്ഡിതന് മതത്തെ മനുഷ്യസമൂഹത്തിന്റെ അതിജീവനത്തിനും സുസ്ഥിതിക്കും അവശ്യം വേണ്ട ഘടകമായി വിലയിരുത്തുന്നു.
ഹിന്ദു ആചാരാനുഷ്ഠാനങ്ങളുടെ പ്രത്യേകത – ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും തുടര്‍ച്ച ഉള്ളതുമായ ആചാരാനുഷ്ഠാനസംഘാതം ആണ് ഹിന്ദുക്കളുടേത്. അത് സഹജമായി രൂപപ്പെട്ടതാണ്. അതിനാല്‍തന്നെ വൈവിധ്യം ആര്‍ന്നതാണ്. പ്രവാചകന്- വിശുദ്ധഗ്രന്ഥം- പുരോഹിതവര്ഗം- അനുയായിവൃന്ദം എന്ന ഏകശിലാത്മകഘടന അതിനില്ല. ബഹുസ്വരത ആണ് അതിന്റെ മുഖമുദ്ര. ശാക്തം, ശൈവം, വൈദികം, വൈഷ്ണവം, ജൈനം, ബൗദ്ധം തുടങ്ങിയ നിരവധി സമ്പ്രദായങ്ങളും അവയുടെ ബഹുസഹസ്രം ഉള്‍പ്പിരിവുകളും ചേര്‍ന്നതാണ് ആ സംഘാതം. സൈന്ധവനാഗരികതയില്ത്തന്നെ ഈ സംഘാതത്തിന്റെ ബഹുസ്വരഘടന വ്യക്തത ആര്ന്നിരുന്നു എന്ന് പ്രസിദ്ധപുരാവസ്തുപണ്ഡിതനായ ദിലീപ് കെ. ചക്രവര്‍ത്തി (ഇന്ത്യ, ആന്‍ ആര്‍ക്കിയോളജിക്കല്‍ ഹിസ്റ്ററി, 2001) ചൂണ്ടിക്കാണിക്കുന്നു.
ഒരു തരത്തില്‍, ബാഹ്യമായ ഏകരൂപതയിലൂന്നാത്ത ഹിന്ദുസമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന ഘടന തന്നെ ആണ് ഈ ആചാരാനുഷ്ഠാനസംഘാതത്തിനും എന്നു കാണാം. പ്രത്യക്ഷത്തില്‍ പരസ്പരവിരുദ്ധങ്ങള്‍ എന്നു തോന്നുന്ന നിരവധി മാര്‍ഗങ്ങളുടെ സഹവര്‍ത്തിത്വം ഈ സംഘാതത്തില്‍ കാണാം. ഭൂമിയുടേയും മലകളുടെയും പുഴകളുടെയും വൃക്ഷലതാദികളുടെയും ജന്തുജാലങ്ങളുടെയും ആരാധനയോടൊപ്പം തന്നെ ബഹുദൈവവാദം, ഏകദൈവവാദം, ഏകചൈതന്യവാദം, ശൂന്യവാദം, ജഗന്മിഥ്യാവാദം, പരിണാമവാദം, സ്വാതന്ത്ര്യവാദം തുടങ്ങിയ അനേകം ദര്‍ശനങ്ങളും അവയുടെ യാഗം, യോഗം, തന്ത്രം തുടങ്ങിയ പ്രയോഗപദ്ധതികളും ഇവിടെ ഇഴചേര്‍ന്നു നില്ക്കുന്നു. വനം, പുരം, ഗ്രാമം എന്നീ ആവാസവ്യവസ്ഥകള്‍, കാലാവസ്ഥ, ഭൂപ്രകൃതി എന്നിവയുടെ വൈവിദ്ധ്യങ്ങളെയും ഈ ദര്‍ശനപദ്ധതികള്‍ കണക്കിലെടുത്തിരിക്കുന്നതും കാണാം. ഇവ കായികരംഗത്തെ ഫുട്ബാള്‍, വോളീബോള്‍, ക്രിക്കറ്റ് മുതലായ പലതരം കളികളെപ്പോലെ ആണ്. ഈ ഓരോ കളിക്കും അതാതിന്റെ നിയമാവലി പാലിക്കേണ്ടതുണ്ട്. അവനവനിഷ്ടപ്പെട്ട കളി കളിക്കുമ്പോള്‍ സന്തോഷവുമുണ്ടാകുന്നു.
മാത്രമല്ല, ഈ ദര്ശനപദ്ധതികളെല്ലാം തന്നെ പരസ്പരം ആദാനപ്രദാനങ്ങള്‍ നടത്തുകയും അവ ഓരോന്നും മറ്റുള്ളവയില്‍ നിന്ന് സ്വീകരിക്കാവുന്ന കാര്യങ്ങളെ സ്വാംശീകരിക്കുകയും ചെയ്തുവന്നതായും കാണാം. അതുകൊണ്ട് ഈ ആചാരാനുഷ്ഠാനങ്ങളില്‍ എതെങ്കിലും ഒന്നിനെക്കുറിച്ച് അടുത്തു പരിചയിക്കുമ്പോള്‍ പ്രസിദ്ധസോഷ്യോളജിസ്റ്റായ എം. എന്‍. ശ്രീനിവാസന് (സോഷ്യല്‍ ചെയ്ഞ്ച് ഇന്‍ മോഡേണ്‍ ഇന്‍ഡ്യ) പറഞ്ഞതുപോലെ ‘പരിചിതമായവയില്‍ അപ്രതീക്ഷിതമായ അപരിചിതത്വവും അപരിചിതമെന്നു കരുതുന്നവയില്‍ പരിചിതത്വവും’ അനുഭവപ്പെടാം. ചിലപ്പോള്‍ ബാഹ്യമായി ഒന്നെന്നു കരുതുന്നതില്‍ ഒന്നിലധികം അടരുകള്‍ കണ്ടെന്നും വരാം. കൊട്ടിയൂര്‍, ശബരിമല തുടങ്ങിയ ഹിന്ദു ആരാധനാകേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ നിരവധി പദ്ധതികളുടെ സംയോജനം കാണാം.
പാശ്ചാത്യരീതിശാസ്ത്രങ്ങളുടെ അപര്യാപ്തത – ‘അസംബന്ധങ്ങളായ ആശയങ്ങളെ സഹവര്ത്തികളാക്കാനും, അവ തമ്മിലുള്ള വൈരുദ്ധ്യങ്ങളിലൂന്നാതെ, അവയ്ക്കിടയില്‍ പാരസ്പര്യം കണ്ടെത്താനും ഉതകുന്ന ഇച്ഛാശക്തിയും കഴിവും ഗണ്യമായ അളവില്‍ കാണിക്കുന്ന ഇന്ത്യന്‍ ദാര്‍ശനികതയെ വേണ്ടതുപോലെ മനസ്സിലാക്കണമെങ്കില്‍ പാശ്ചാത്യര്‍ക്ക് പ്രത്യേകമായ ഒരു ഉള്‍ക്കാഴ്ച കൂടിയേ തീരൂ’ എന്നാണ് വിഖ്യാത ജര്‍മ്മന്‍ ചിന്തകനായ ആല്‍ബര്‍ട്ട് ഷൈ്വറ്റ്സര്‍ (ഇന്ത്യന്‍ തോട്ട് ആന്‍ഡ് ഇറ്റ്സ് ഡെവല്മെന്റ്, 1952) പറഞ്ഞത്. വാക്കിലും നോക്കിലും ചിന്തയിലും എന്തിന് ജീവിതത്തില്‍ പോലും അന്യവല്ക്കരിക്കപ്പെട്ട, ഏറക്കുറെ പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട നമുക്കും ഷൈ്വറ്റ്സറിന്റെ ഈ ഉപദേശം ബാധകമാണെന്നു തോന്നുന്നു. എന്തിനും ഏതിനും നാം, ഇന്ന് എന്നേ പരാജയപ്പെട്ട പാശ്ചാത്യമാതൃകകളെ തേടിപ്പോകുന്നു. സ്വന്തം അനുഭവങ്ങളിലൂടെ പാഠം പഠിച്ചു വിവേകം കൈ വന്ന പാശ്ചാത്യരാകട്ടെ മനുഷ്യരാശിയുടെ തുടര്‍ന്നുള്ള നിലനില്‍പ്പിനായി ഹിന്ദുമാതൃകയെ തേടി ഇവിടേക്കു വരുന്നു!
നാമിന്ന് മാനവികതയുടെ മാറ്റുരച്ചുനോക്കുന്നത്, മുന്നേറ്റത്തെ അളക്കുന്നത്, പാശ്ചാത്യസംഭാവനകളായ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങളിലൂന്നിയാണ്. ഏകരൂപത, നിലനില്‍പ്പിനുള്ള യാന്ത്രികമായ കരാറ്, നിരങ്കുശമായ ചാപല്യം എന്ന് പര്യായങ്ങള്‍ പറയാവുന്ന ഈ മൂന്നും വിദേശങ്ങളില്‍ എല്ലായിടത്തും തന്നെ പരീക്ഷിച്ച് തികച്ചും അപ്രായോഗികങ്ങള്‍ എന്നു സംശയാതീതമായി പലതവണ തെളിയിക്കപ്പെട്ടവയുമാണ്. നിര്‍ഭാഗ്യത്തിന് മേല്‍പ്പറഞ്ഞ നമ്മുടെ സവിശേഷമായ ആചാരാനുഷ്ഠാനസംഘാതത്തിന്റെയും ഉരകല്ലായി ഇന്നു പലരും കാണുന്നത് ഇവയെ ആണ്. മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും നമ്മുടെ പൂര്‍വികര്‍ നല്കിയ നിസ്തുലങ്ങളായ സംഭാവനകളെ അവയുടെ തനത് മൂല്യത്തില്‍ ഉള്‍ക്കൊള്ളണമെങ്കില്‍ ഒരു ഹിന്ദു അകക്കണ്ണ് തെളിഞ്ഞേ തീരൂ.
(അവസാനിക്കുന്നില്ല)
പ്രതികരിക്കാൻ ഇവിടെ എഴുതുക: