ബെംഗളൂരു: സംസ്ഥാനത്തെ കാര്‍ഷിക വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമായതോടെയാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബജറ്റില്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ പ്രഖ്യാപിച്ചത്.
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് 50,000 രൂപവരെയുള്ള കാര്‍ഷിക വായ്പ എഴുതിത്തള്ളിയെങ്കിലും കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയില്ല. തുടര്‍ന്ന് കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ കര്‍ഷക സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രകടനപത്രികയില്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയില്‍ നിന്ന് ബി.എസ്. യെദ്യൂരപ്പയായിരുന്നു ആദ്യം മുഖ്യമന്ത്രിയായത്. യെദ്യൂരപ്പ ആദ്യം പരിശോധിച്ച ഫയല്‍ കാര്‍ഷിക വായ്പയുടേതായിരുന്നു. ഇതില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ തട്ടിക്കൂട്ടിയ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഫയല്‍ പിന്‍വലിക്കുകയും കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ പ്രഖ്യാപത്തില്‍ നിന്ന് പിന്നോട്ടു പോവുകയും ചെയ്തു.
തുടര്‍ന്ന് ബിജെപി സംസ്ഥാനത്ത് ബന്ദ് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ നടത്തിയതിനെ തുടര്‍ന്നാണ് രണ്ടുലക്ഷം രൂപവരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിച്ചള്ളുന്ന പ്രഖ്യാപനവുമായി കുമാരസ്വാമി എത്തിയത്. എന്നാല്‍ ഇത് ഇപ്പോഴും തള്ളല്‍ മാത്രമായി അവശേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: