ന്യൂദല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ ഭൂപേഷ് ഭാഗലിനെ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. തിങ്കളാഴ്ച വൈകിട്ടാണ് സത്യപ്രതിജ്ഞ. കഴിഞ്ഞ അഞ്ച് വര്‍ഷമായി അധ്യക്ഷനായ ഭാഗല്‍ ബിജെപി മന്ത്രിയുടെ വ്യാജ ലൈംഗിക സിഡി വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. രണ്ടാഴ്ചയോളം റിമാന്‍ഡിലുമായി. ഭാഗലിനും ഭാര്യക്കും അമ്മയ്ക്കുമെതിരെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഭൂമി തട്ടിപ്പില്‍ അന്വേഷണം നടത്തുന്നുണ്ട്.
15 വര്‍ഷത്തിന് ശേഷമാണ് ഛത്തീസ്ഗഡ് ഭരണം ബിജെപിയില്‍നിന്നും കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തത്. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും ഉടന്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. ഭാഗലിനു പുറമെ പ്രതിപക്ഷ നേതാവായിരുന്ന ടി.എസ്. സിംഗ് ദിയോ, എംപി താമ്രധ്വജ സാഹു, മുന്‍ മന്ത്രി ചരണ്‍ദാസ് മഹന്ത് എന്നിവരും മുഖ്യമന്ത്രിയാകാന്‍ ചരട് വലിച്ചിരുന്നു. നാല് പേരും അവകാശവാദം ശക്തമാക്കിയതോടെ പ്രതിസന്ധി രൂക്ഷമായി. ഭാഗലിന്റെ വീടിന് മുന്നില്‍ അനുയായികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
ദല്‍ഹി തുഗ്ലക് ലെയ്നിലുള്ള രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ഇന്നലെ നടന്ന മൂന്നാം വട്ട ചര്‍ച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്ന നാല് നേതാക്കളുമായും ചര്‍ച്ച നടന്നു. മുന്‍ അധ്യക്ഷ സോണിയ, മകള്‍ പ്രിയങ്ക, നിരീക്ഷകന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള പി.എല്‍. പൂണിയ എന്നിവരും പങ്കെടുത്തു. കര്‍ഷക കുടുംബത്തില്‍ ജനിച്ച ഭാഗല്‍ യൂത്ത് കോണ്‍ഗ്രസ്സിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 1993ല്‍ ആദ്യമായി നിയമസഭാംഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: