ന്യൂദല്‍ഹി: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി മധ്യപ്രദേശിലും രാജസ്ഥാനിലുമുണ്ടായ തമ്മിലടി രൂക്ഷമാക്കിയത് നിരീക്ഷകരുടെ പിടിപ്പുകേടെന്ന് കോണ്‍ഗ്രസ്സില്‍ വിമര്‍ശനം. മധ്യപ്രദേശില്‍ എ.കെ. ആന്റണിയെയും രാജസ്ഥാനില്‍ കെ.സി. വേണുഗോപാലിനെയുമാണ് നിരീക്ഷകരായി ഹൈക്കമാന്‍ഡ് അയച്ചത്. ഗ്രൂപ്പുകളെ ഒരുമിപ്പിച്ച് സമവായമുണ്ടാക്കുന്നതിലും പ്രതിസന്ധി മറികടക്കുന്നതിലും ഇരുനേതാക്കളും പരാജയപ്പെട്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതാത് സംസ്ഥാനങ്ങളില്‍ അവസാനിക്കേണ്ടിയിരുന്ന വിഷയം ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് വലിച്ചിഴച്ചതിലും മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.
സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ കേന്ദ്ര നേതൃത്വത്തെ കൃത്യമായി ധരിപ്പിക്കുകയെന്നതാണ് നിരീക്ഷകരുടെ ഔദ്യോഗിക കടമ. ഇതോടൊപ്പം കേന്ദ്ര തീരുമാനങ്ങള്‍ സമവായത്തിലൂടെ തന്ത്രപരമായി നടപ്പാക്കുകയെന്ന ചുമതലയും നിരീക്ഷകരെ പാര്‍ട്ടികള്‍ ഏല്‍പ്പിക്കാറുണ്ട്. വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ എഐസിസി ജനറല്‍ സെക്രട്ടറിയായ വേണുഗോപാലിനെ കോണ്‍ഗ്രസ് രാജസ്ഥാനിലേക്കയച്ചിരുന്നു. ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമോയെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ചേരിതിരിഞ്ഞാണ് അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റും പ്രവര്‍ത്തിച്ചിരുന്നത്. മുഖ്യമന്ത്രിയാരെന്ന് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നതെങ്കിലും ഗെഹ്ലോട്ടിനെയാണ് അവര്‍ ഉറപ്പിച്ചത്. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനം പൈലറ്റിനെ ബോധ്യപ്പെടുത്താന്‍ വേണുഗോപാലിനായില്ല.
മുതിര്‍ന്ന നേതാവെന്നത് കണക്കിലെടുത്താണ് പ്രവര്‍ത്തക സമിതി അംഗമായ എ.കെ. ആന്റണിയെ മധ്യപ്രദേശിലേക്കയച്ചത്. കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു കേന്ദ്ര നേതൃത്വത്തിന് താല്പര്യം. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ ദിഗ്വിജയ് സിങ്ങും കമല്‍നാഥിനെയാണ് പിന്തുണച്ചത്. എന്നാല്‍ ഈ അനുകൂല സാഹചര്യം ഉപയോഗിച്ച് തര്‍ക്കം പരിഹരിക്കാന്‍ ആന്റണിക്കും സാധിച്ചില്ല. പതിവ് പോലെ കൃത്യമായ നിലപാടെടുക്കാതെ തെന്നിനടന്നതാണ് ആന്റണിയുടെ പിഴവെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ജ്യോതിരാദിത്യ സിന്ധ്യ ആന്റണിയെ വകവെച്ചതുമില്ല. ജൂനിയറായ വേണുഗോപാലിനെ പൈലറ്റും കണക്കിലെടുത്തില്ല. താന്‍ പറയുന്നത് കേള്‍ക്കാന്‍ നേതാക്കള്‍ തയാറാവുന്നില്ലെന്ന് വേണുഗോപാല്‍ രാഹുലിനോട് പരാതിപ്പെട്ടു.
പ്രതിസന്ധി ഉടലെടുത്തതോടെ ആന്റണിയും വേണുഗോപാലും വിഷയം രാഹുലിന്റെ തലയിലിട്ട് കൈകഴുകി. ചര്‍ച്ച ദല്‍ഹിയിലെത്തിയതും അനിശ്ചിതത്വം തുടര്‍ന്നതും വിജയത്തിന്റെ ശോഭ കെടുത്തി. നേരത്തെ മണിപ്പൂര്‍, ഗോവ തെരഞ്ഞെടുപ്പുകളില്‍ മുന്നിലെത്തിയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചിരുന്നില്ല. മണിപ്പൂരില്‍ രമേശ് ചെന്നിത്തലക്കും ഗോവയില്‍ ദിഗ്വിജയ് സിങ്ങിനുമായിരുന്നു ചുമതല. ഇതില്‍ ഇവര്‍ ഏറെ പഴി കേള്‍ക്കേണ്ടിയും വന്നു. രാഷ്ട്രീയക്കളിക്ക് ഇല്ലെന്ന് ബിജെപി തീരുമാനമെടുത്തതാണ് മധ്യപ്രദേശിലും രാജസ്ഥാനിലും തര്‍ക്കമുണ്ടായിട്ടും ഭരണം നഷ്ടപ്പെടാതിരുന്നതിന് കാരണമെന്ന് കോണ്‍ഗ്രസ്സ് ആശ്വസിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: