തിരുവനന്തപുരം: ദല്‍ഹിയെ ഒരിന്നിങ്ങ്സിനും ഇരുപത്തിയേഴ് റണ്‍സിനും പരാജയപ്പെടുത്തി കേരളം രഞ്ജിട്രോഫി ഗ്രൂപ്പ് ബിയില്‍ നിന്ന് നോക്കൗട്ടില്‍ കടക്കാനുള്ള സാധ്യതകള്‍ സജീവമാക്കി. ആറു മത്സരങ്ങളില്‍ കേരളത്തിന് ഇരുപത് പോയിന്റുമായി കേരളം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.
അഞ്ച് വിക്കറ്റിന് 41 റണ്‍സെന്ന സ്കോറിന് ഇന്നിങ്ങ്സ് തുടങ്ങിയ ദല്‍ഹിക്ക് കേരളത്തിന്റെ ബൗളിങ്ങിന് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. 154 റണ്‍സിന് പുറത്തായി. സ്കോര്‍: കേരളം 320, ദല്‍ഹി 139, 154. ഒരു ദിവസത്തെ കളി ശേഷിക്കെയാണ് കേരളം ഇന്നിങ്ങ്സ് വിജയം നേടിയത്. സീസണിലെ മൂന്നാം വിജയമാണിത്. 68 റണ്‍സ് നേടുകയും 88 റണ്‍സിന് ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ജലജ് സക്സേനയാണ് മാന്‍ ഓഫ് ദ മാച്ച്്.
രണ്ടാം ദിനത്തില്‍ പുറത്താകാതെ നിന്ന ദല്‍ഹി നായകന് ഷോറിയെ(30) 22-ാം ഓവറില്‍ ജലജ് സക്സേന വീഴ്ത്തി. പിന്നീട് റാവത്തും (31), ശിവം ശര്‍മയും (33) സുബോധ് ഭാട്ടിയും (30) ചെറുത്തുനിന്നതോടെ കേരളത്തിന് സീസണിലെ വിജയത്തിനായി കുറച്ചുസമയം കൂടി കാത്തിരിക്കേണ്ടിവന്നു.
34 പന്തില്‍ മൂന്ന് കൂറ്റന്‍ സിക്സര്‍ അടിച്ച് 30 റണ്‍സ് കുറിച്ച ഭാട്ടിയയെ സക്സേന മടക്കി. രണ്ടാം ഇന്നിങ്ങ്സില്‍ സക്സേനയുടെ മൂന്നാം വിക്കറ്റ്്. തുടര്‍ന്ന് ആകാശ് സുധനെ വീഴ്ത്തി സിജോമോന്‍ ജോസഫ് കേരളത്തിന് വിജയം സമ്മാനിച്ചു.
ദല്‍ഹിയുടെ രണ്ടാം തോല്‍വിയാണിത്. പരിചയ സമ്പന്നനായ ഗൗതം ഗംഭീര്‍ വിരമിച്ചശേഷം ദല്‍ഹിയുടെ ആദ്യ മത്സരമായിരുന്നു.അഞ്ചു മത്സരങ്ങളില്‍ ദല്‍ഹിക്ക് ഏഴു പോയിന്റാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: