പെര്‍ത്ത്: പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി , ഓസ്ട്രേലിയയില്‍ ആറു സെഞ്ചുറി കുറിച്ച ഇതിഹാസതാരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കോഡിനൊപ്പം എത്തി.
214 പന്തില്‍ പതിനൊന്ന് ഫോറുള്‍പ്പെടെ 123 റണ്‍സ് നേടി. ടെസ്റ്റില്‍ കോഹ് ലിയുടെ ഇരുപത്തിയഞ്ചാം സെഞ്ചുറിയാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 25 സെഞ്ചുറി നേടുന്ന ലോകത്തെ രണ്ടാമത്തെ ബാറ്റ്സ്മാനാണ് കോഹ് ലി. 127 ഇന്നിങ്ങ്സിലാണ് കോഹ്ലി ഇത്രയും സെഞ്ചുറികള്‍ നേടിയത്. ഇതോടെ 130 ഇന്നിങ്ങ്സില്‍ 25 ശതകം കുറിച്ച സച്ചിന് ടെന്‍ഡുല്‍ക്കര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഓസ്ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാനാണ് ഏറ്റവും വേഗത്തില്‍ 25 സെഞ്ചുറി കുറിച്ച ബാറ്റ്സ്മാന്. 68 ഇന്നിങ്ങ്സിലാണ് ബ്രാഡ്മാന് ഈ നേട്ടം കൈവരിച്ചത്.
വ്യക്തിഗത സ്കോര്‍ 84 റണ്‍സിലെത്തിയപ്പോള്‍ കോഹ്ലി മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ വിദേശ മണ്ണില്‍ ആയിരം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി.
ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കോഹ് ലി. നേരത്തെ മൊഹിന്ദര്‍ അമര്‍നാഥും രാഹുല്‍ ദ്രാവിഡും വിദേശത്ത് ഒരുകലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: