എരുമേലി/കോട്ടയം: ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട നാല് ഭിന്നലിംഗക്കാരെ പോലീസ് എരുമേലിയില്‍ തടഞ്ഞു. സ്ത്രീവേഷം മാറ്റണമെന്ന പോലീസിന്റെ ആവശ്യം നിരാകരിച്ചതിനാലാണ് ഇവരെ മടക്കി അയച്ചത്. യുവതീ വേഷത്തില്‍ എത്തി ഭക്തര്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതു സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തടഞ്ഞതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ ഇടതു ബന്ധവും ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. അവന്തിക സിപിഐയുടെ വിദ്യാര്‍ഥി വിഭാഗമായ എഐഎസ്എഫിന്റെ ഭാരവാഹിയാണ്.
ഇന്നലെ രാത്രിയിലാണ് ഇവര്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെ എരുമേലി വഴി ഇവര്‍ പമ്പയിലേക്ക് തിരിക്കാന്‍ ഒരുങ്ങവേയാണ് പോലീസ് തടഞ്ഞത്. ഇവര്‍ ശബരിമലയ്ക്ക് പോകുന്ന വിവരം നേരത്തേ പോലീസ് അറിഞ്ഞിരുന്നു. സംരക്ഷണം ആവശ്യപ്പെട്ട് സാമൂഹ്യക്ഷേമ വകുപ്പിനും പത്തനംതിട്ട എസ്പിക്കും ഇവര്‍ അപേക്ഷ നല്‍കിയിരുന്നു.
നാല് പേരെയും തടഞ്ഞതിന് ശേഷം പോലീസ് എരുമേലി സ്റ്റേഷനിലെത്തിച്ചു. യുവതീ വേഷത്തില്‍ ശബരിമലയ്ക്ക് കടത്തിവിടാനാവില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ശബരിമലയ്ക്ക് പോകണമെന്ന് അറിയിച്ചെങ്കിലും ഇവരുടെ ആവശ്യം പോലീസ് നിരാകരിച്ചു. വ്രതമെടുത്ത് കെട്ട് നിറച്ച് വിശ്വാസികള്‍ എത്തുന്നതു പോലെ തന്നെയാണ് തങ്ങള്‍ എത്തിയതെന്നും ഇവര്‍ വാദിച്ചു.
അതേസമയം സമാധാനപരമായി ശബരിമല തീര്‍ഥാടനം മുന്നോട്ട് പോകുന്ന വേളയില്‍ യുവതീ വേഷത്തില്‍ ട്രാന്സ്ജെന്ഡറുകളെത്തിയത് സംശയത്തിന് ഇടയാക്കി. ഏതെങ്കിലും ഭക്തരുടെ സംഘം ഇവരെ തടഞ്ഞാല്‍ അത് പമ്പയിലും സന്നിധാനത്തും ക്രമസമാധാന പ്രശ്നത്തിന് കാരണമാകും. ഈ സാഹചര്യത്തിലാണ് രാവിലെ ഏഴു മണിയോടെ പോലീസ് വനിതാ പോലീസിന്റെ അകമ്പടിയോടെ ട്രാന്‍സ്ജെന്‍ഡറുകളെ കോട്ടയത്തേക്ക് മടക്കി അയച്ചത്. തുടര്‍ന്ന് ഇവര്‍ കോട്ടയം എസ്പിക്ക് പരാതി നല്കി. പോലീസ് തങ്ങളോട് മോശമായി പെരുമാറിയെന്നും ആണ് വേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചു.
അതേസമയം ട്രാന്‍സ് ജെന്‍ഡറുകളുടെ കാര്യത്തില്‍ നിയമപരമായ വ്യക്തത വരുത്താനുണ്ടെന്നും ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്ക് അപേക്ഷ നല്‍കാനും നിര്‍ദേശിച്ചതായി പോലീസ് അറിയിച്ചു. ഇതനുസരിച്ച് ഉച്ചയോടെ നിരീക്ഷണ സമിതിക്ക് പരാതി നല്കാന് സംഘം തിരുവനന്തപുരത്തേക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: