തിരുവനന്തപുരം: താല്‍ക്കാലിക കണ്ടക്ടര്‍മാരെ(എം. പാനലുകാര്‍) പിരിച്ച് വിടുന്നതോടെ കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതായി. 8000 സ്ഥിരം ജീവനക്കാര്‍ വരുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്നും മന്ത്രി വിശദമാക്കി. കെഎസ്ആര്‍ടിസിയുടെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയിലെ 3872 എം പാനല്‍ കണ്ടക്ടമാര്‍രെ ഇന്ന് പിരിച്ചുവിടും. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധി വെട്ടിക്കുറച്ചെങ്കിലും സംസ്ഥാനത്ത് പലയിടത്തും സര്‍വ്വീസ് മുടങ്ങാനാണ് സാധ്യത.
കോടതി ഉത്തരവാണെന്ന് പറഞ്ഞ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് കൈ മലര്‍ത്തുമ്പോള്‍ മാനേജ്മെന്റ് കാര്യമായി വാദിച്ചില്ലെന്ന പരാതി ജീവനക്കാര്‍ക്കുണ്ട്. അല്ലെങ്കില്‍ എതിരായ വിധി വരില്ലെന്നാണ് ഇവരുടെ വിശ്വാസം. പിരിച്ചുവിടല്‍ ഉത്തരവ് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് തീരുമാനം. ബുധനാഴ്ച ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്താനാണ് എം പാനല്‍ കണ്ടക്ടര്‍മാരുടെ കൂട്ടായ്മയുടെ തീരുമാനം.
അതിനിടെ കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും 3000 ത്തോളം എം പാനല്‍ കണ്ടക്ടര്‍മാര്‍ ഒറ്റയടിക്ക് പുറത്ത് പോകുന്നത് സര്‍വ്വീസുകളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കോടതി നിര്‍ദ്ദേശിച്ച പ്രകാരം പിഎസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും ഇന്ന് തുടങ്ങുമെന്നാണ് കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: