കൊച്ചി: കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എംപാനല്‍ ജീവനക്കാരെ ഇന്നു തന്നെ പിരിച്ചുവിട്ടുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഒരു താല്‍ക്കാലിക ജീവനക്കാരന് പോലും ജോലിയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അറിയാമെന്നും ഹൈക്കോടതി താക്കീത് നല്കി.
അതേസമയം താത്ക്കാലിക ജീവനക്കാരുടെ ഹര്‍ജി കേള്‍ക്കാന്‍ കോടതി തയാറായില്ല. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പകരം പിഎസ്സി പട്ടികയില്‍ ഉളളവരെ നിയമിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞാഴ്ച ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ചക്കകം മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും പിരിച്ചുവിടണമെന്നും ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിഷയം ഇന്ന് കോടതിയുടെ മുന്‍പാകെ എത്തിയപ്പോഴാണ് കെഎസ്ആര്‍ടിസിയെ രൂക്ഷമായ ഭാഷയില്‍ ഹൈക്കോടതി വിമര്‍ശിച്ചത്.
എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയതായി കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയതായും കെഎസ്ആര്‍ടിസി കോടതിയെ ബോധിപ്പിച്ചു. ഇതിനിടെ നിങ്ങള്‍ യാത്രക്കാരെയും കോടതിയെയും ഒരേ പോലെ വട്ടംചുറ്റിക്കുകയാണെന്നും ഇത് അനുവദിക്കാന്‍ കഴിയില്ല എന്നും കോടതി വ്യക്തമാക്കി. കോടതി വിധി അംഗീകരിക്കുമെന്ന് എംഡി ടോമിന് തച്ചങ്കരി അറിയിച്ചു.
ഉത്തരവ് നടപ്പാക്കുമെങ്കിലും നിയമ നടപടിയുമായി മുന്നോട്ട് പോകും. കോടതി വിധി നടപ്പാക്കുമ്പോള്‍ പുറത്തേയ്ക്ക് പോകുന്ന താത്ക്കാലിക ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. താല്‍ക്കാലിക കണ്ടക്ടര്‍മാരെ സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ നയം. ഇപ്പോഴുള്ളത് താത്ക്കാലിക പിന്മാറ്റം മാത്രമാണെന്നും ടോമിന് തച്ചങ്കരി പറഞ്ഞു.
മൂവായിരത്തോളം എംപാനല്‍ ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ കോടതി നിര്‍ദേശിച്ചത്. തിങ്കളാഴ്ച മുതല്‍ ഉത്തരവ് നടപ്പിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ കെഎസ്ആര്‍ടിസി സാവകാശ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും കോടതി അത് തള്ളുകയായിരുന്നു. പിഎസ്സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: