ന്യൂദല്‍ഹി: സിഖ് വംശഹത്യാ കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ദല്‍ഹി ഹൈക്കോടതി മരണം വരെ തടവ് വിധിച്ചു. ദല്‍ഹിയിലെ രാജ്നഗറില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. സജ്ജന്‍ കുമാര്‍ കലാപത്തിന് നേതൃത്വം നല്‍കുകയും നിരവധി പേരുടെ മരണത്തിന് കാരണക്കാരനാവുകയും ചെയ്തുവെന്ന് ജസ്റ്റിസുമാരായ എസ്. മുരളീധരന്, വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2013ല്‍ തെളിവുകളുടെ അഭാവത്തില്‍ ദല്‍ഹി സെഷന്‍സ് കോടതി സജ്ജന്‍ കുമാറിനെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സിബിഐ നല്കിയ അപ്പീലിലാണ് ഇപ്പോഴത്തെ വിധി. ഈ മാസം 31ന് മുന്‍പ് പ്രതി കീഴടങ്ങണം.
കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ബല്‍വാന്‍ ഖോല്‍ക്കര്‍, വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥന് ക്യാപ്റ്റന്‍ ഭഗല്‍പ്പുര്‍, ഗിരിധരി ലാല്‍ എന്നിവരുടെ ജീവപര്യന്തവും കോടതി ശരിവച്ചു. കോണ്‍ഗ്രസ് നേതാക്കളായ മഹേന്ദ്രര്‍ യാദവ്, കിഷന് ഖോക്കര്‍ എന്നിവര്‍ക്ക് വിചാരണക്കോടതി മൂന്ന് വര്‍ഷം തടവ് നല്‍കിയിരുന്നു. 2005 ഒക്ടോബറിലാണ് കമ്മീഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സജ്ജനെതിരെ കേസെടുത്തത്.
നമ്മുടെ അമ്മ കൊല്ലപ്പെട്ടെന്നും ഇതിന് പ്രതികാരമായി സിഖുകാരെ കൊല്ലണമെന്നും സജ്ജന്‍ വിളിച്ചു പറയുന്നത് കേട്ടതായി സാക്ഷിയായ ചാം കൗര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. 1984ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് കോണ്‍ഗ്രസ് നേതൃത്വം വംശഹത്യ നടപ്പാക്കിയത്. ഔദ്യോഗിക കണക്ക് പ്രകാരം 3350 സിഖുകാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 2733 പേരും ദല്‍ഹിയിലായിരുന്നു. ഭര്‍ത്താവിനെയും മകനെയും മൂന്നു സഹോദരങ്ങളെയും നഷ്ടപ്പെട്ട ദൃക്സാക്ഷിയായ കൗറിന്റെ ധൈര്യത്തെ കോടതി പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: