തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസില്‍ അനഘയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് ഉറപ്പില്ലെന്ന് സിബിഐയുടെ തുടരന്വേഷണ റിപ്പോര്‍ട്ട്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കേസില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്നും സിബിഐ വ്യക്തമാക്കി.
കേസിലെ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ മൂന്നു തവണ സിബിഐ സംഘം അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു. രണ്ടു വട്ടം അച്ഛന് അനഘയെ പീഡിപ്പിച്ചുവെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.
2004 സെപ്റ്റംബര്‍ 28-നാണ് കവിയൂര്‍ ശ്രീവല്ലഭക്ഷേത്രം മേല്‍ശാന്തി നാരായണന് നമ്പൂതിരിയെയും കുടുംബത്തെയും വാടകവീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. നാരാണയന് നമ്പൂതിരി തൂങ്ങിമരിച്ച നിലയിലും ഭാര്യ ശോഭനയും മൂന്ന് മക്കളും വിഷം കഴിച്ച് മരിച്ച നിലയിലുമായിരുന്നു.
കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാനായരായിരുന്നു കേസിലെ ഏകപ്രതി. നാരായണന് നമ്പൂതിരിയുടെ മകളെ ലതാനായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉന്നതര്‍ക്ക് കാഴ്ചവെച്ചന്നായിരുന്നു ആരോപണം. എന്നാല്‍ സിബിഐ റിപ്പോര്‍ട്ടില്‍ നാരായണന് നമ്പൂതിരി ആത്മഹത്യയ്ക്ക് മുന്‍പ് മകളെ പലതവണ പീഡിപ്പിച്ചതായും ചൂണ്ടിക്കാണിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് കോടതി മൂന്നുതവണ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: