മുംബൈ: റഫാല്‍ ജെറ്റുകളുടെ വിലയെക്കുറിച്ച് കോണ്‍ഗ്രസ് ‘അറിഞ്ഞുകൊണ്ട്’ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. രാജ്യത്തിന്റെ ‘ആദ്യ കുടുംബം’ സുപ്രീംകോടതിയുടെ ഉത്തരവ് കേള്‍ക്കാന്‍ തയാറാകാത്തതിനെ ബഹുമാനപൂര്‍വം ‘ആശ്ചര്യകരമായ നാണമില്ലായ്മ’ എന്നേ വിശേഷിപ്പിക്കാനാകൂയെന്നും നിര്‍മല സീതാരാമന് കൂട്ടിച്ചേര്‍ത്തു.
മുംബൈയിലെ ബിജെപി ഓഫിസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്. റഫാല്‍ ഇടപാടില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. ഭാഷാപ്രയോഗം വ്യാഖ്യാനിച്ചതിലെ പിഴവാണ് കോടതിക്കുണ്ടായതെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി. റഫാല്‍ വിമാന ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ടുണ്ടെന്ന സുപ്രിംകോടതി വിധിയിലെ പരാമര്‍ശത്തില്‍, പ്രതിപക്ഷത്തിന് മറുപടി നല്‍കുകയായിരുന്നു പ്രതിരോധ മന്ത്രി.
ഫ്രാന്‍സില്‍ നിന്ന് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയ ഇടപാടില്‍ ക്രമക്കേട് ആരോപിച്ച 4 ഹര്‍ജികളും സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കരാറില്‍ കോടതി ഇടപെടാന്‍ തക്ക കാരണമില്ലെന്ന് കരാറിനായുള്ള തീരുമാനം, വിമാനങ്ങളുടെ വില, ഇന്ത്യയിലെ ഓഫ്സെറ്റ് പങ്കാളി എന്നീ വിവാദ വിഷയങ്ങള്‍ പരിശോധിച്ചശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷന് കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: