തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റിനെ തുടര്‍ന്നു ആന്ധ്രാ തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്നാടിന്റെ വടക്ക് തീരങ്ങളിലും, പുതുച്ചേരി തീരങ്ങളിലും ,ആന്ധ്രാപ്രദേശ് തീരങ്ങളിലും, ഒറിസയുടെ തെക്കന്‍ തീരങ്ങളിലും ഇന്ന് മത്സ്യബന്ധനത്തിനു പോകരുതെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ പടിഞ്ഞാറ് ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആയിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്കുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റിനെ തുടര്‍ന്നു സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ആന്ധ്രയില്‍ 50 ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ റദ്ദാക്കിയിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ആന്ധ്രയിലെ 350 ഗ്രാമങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്കി.
വടക്കന്‍ തമിഴ്നാട്, ഒഡിഷ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്ധ്രയില്‍ മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റു വീശാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്കുന്ന മുന്നറിയിപ്പ്. നൂറോളം ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: