ചെന്നൈ: തിളച്ച സാമ്പാര്‍ ദേഹത്ത് വീണ് മാരകമായി പൊള്ളലേറ്റ പതിനെട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണത്തിന് കീഴടങ്ങി. തമിഴ്നാട്ടിലാണ് ദാരുണമായ ഈ സംഭവം. മാനാഡിയിലെ സ്ട്രിങ്ങേഴ്സ് തെരുവില്‍ അമ്മ സൂര്യക്കൊപ്പം കഴിഞ്ഞിരുന്ന ഭൂമിക എന്ന പിഞ്ചുകുഞ്ഞിനാണ് ഇത്തരത്തില്‍ അന്ത്യം സംഭവിച്ചത്.
അടുത്തുള്ള ഹോട്ടലുകളില്‍ ആവശ്യമായ കറികള്‍ പാകം ചെയ്തു നല്കി കിട്ടുന്ന വരുമാനത്തിലാണ് സൂര്യ ജീവിച്ചിരുന്നത്. ഭര്‍ത്താവ് മുരുഗന് നേരത്തേ ഇവരെ ഉപേക്ഷിച്ചതാണ്. കടയില്‍ നല്‍കാനായി പാകം ചെയ്ത സാമ്പാര്‍ അടുപ്പില്‍ നിന്ന് മാറ്റുന്നതിനിടെ താഴെവീണ് തെറിച്ച് കുഞ്ഞിന്റെ ദേഹത്തു വീണു എന്നാണ് കരുതുന്നത്. തെരുവിലെ പ്ലാറ്റ്ഫോമില്‍ ചെറിയ ടെന്റ് കെട്ടി അതിനുള്ളിലാണ് കുഞ്ഞിനൊപ്പം സൂര്യ കഴിഞ്ഞിരുന്നത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കില്‍പൗക്ക് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അമ്പതു ശതമാനത്തിലേറെ പൊള്ളലേറ്റ കുഞ്ഞിനെ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: