തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാല തീര്‍ഥാടനത്തിന് നടതുറന്ന് ഒരുമാസത്തെ നടവരവില്‍ കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 51 കോടിരൂപയുടെ കുറവ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഈ വിവരം പറഞ്ഞത്. മറ്റ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും വരുമാനത്തില്‍ ക്രമാതീതമായ കുറവുണ്ടായി. തീര്‍ഥാടകരുടെ എണ്ണത്തില്‍ ക്രമേണ വര്‍ധനവ് വന്നിട്ടുണ്ട്. ക്രമേണ വരുമാനത്തിലും വര്‍ധനവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഇതേകാലയളവില്‍ 123,93,65,560 രൂപയായിരുന്നു ശബരിമലയിലെ വരുമാനം. ഇത്തവണ 72,02,75,744 രൂപയാണ്. 51,90,89816 രൂപയുടെ കുറവ് ഉണ്ടായി.
ശബരിമലയില്‍ സര്‍ക്കാര്‍ ചെയ്തതെല്ലാം ശരിയാണ്. എന്നാല്‍ നീരീക്ഷകരെ നിയോഗിച്ച ഹൈക്കോടതിയുടെ നിലപാടില്‍ യോജിപ്പുണ്ടോയെന്ന ചോദ്യത്തിന് ബോര്‍ഡ് ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു പ്രതികരണം.
അരവണമോശമാണെന്നും പഴകിയതാണെന്നും വയനാട്ടില്‍ നിന്നുള്ള മൂന്നുപേര്‍ പരാതി നല്‍കിയിരുന്നു. ഇത് വാര്‍ത്തയായി. ഇതിനു പിന്നിലുള്ളവര്‍ക്കെതിരെ നിമയ നടപടിസ്വീകരിക്കും.
ശബരിമല ക്ഷേതവരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നില്ല. നിലവില്‍ 233,39,19,504 രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. ജീവനക്കാരുടെ പെന്‍ഷനുവേണ്ടി 970 കോടിയുടെ സ്ഥിരനിക്ഷേപവുമുണ്ട്. ബാക്കിത്തുക നിയമാനുസൃതം ബാങ്കില്‍ നിക്ഷേപിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ശബരിമലയ്ക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണ്.
ഈ വര്‍ഷം 268 കോടിരൂപ ശബരിമലയുടെ അടിസ്ഥാന സൗകര്യ വികനസനത്തിന് സര്‍ക്കാര്‍ നല്കി. ശബരിമലയില്‍ ട്രാന്സ്ജെന്ഡേഴ്സിനെ പ്രവേശിപ്പിക്കുന്നതിനെപ്പറ്റി ബോര്‍ഡ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: