കൊച്ചി: ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബുവിന് ബെംഗളൂരുവിലെ ലഹരി മാഫിയകളുമായുള്ള ബന്ധം അന്വേഷിക്കുന്നു. ഇതിനായി അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ഷാഡോ പോലീസ് സംഘം രൂപീകരിക്കും. നടിക്ക് ലഹരിമരുന്ന് ബെംഗളൂരുവില്‍ നിന്നുമാണ് ലഭിക്കുന്നതെന്ന വിവരത്തെത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണം.
അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി (മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍) സീരിയല്‍ നടി തിരുവനന്തപുരം പള്ളിത്തുറ സ്വദേശി അശ്വതി (22), ഇവരുടെ സഹായി എറണാകുളം തമ്മനം സ്വദേശി ബിനോയി ഏബ്രഹാം (38) എന്നിവരെയാണ് ഞായറാഴ്ച പോലീസ് പിടികൂടിയത്. ഇവര്‍ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്ളാറ്റിലെ പാര്‍ക്കിങ് സ്ഥലത്തു നിന്നാണ് ലഹരി മരുന്നു കണ്ടെടുത്തത്. തുടര്‍ന്ന് ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ അളവില്‍ മരുന്ന് കണ്ടെത്താനായില്ല.
ലഹരിമരുന്നു പാര്‍ട്ടി നടത്തുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് ഏതാനും ദിവസമായി ഫ്ളാറ്റും പരിസരവും പോലിസ് നിരീക്ഷണത്തിലായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് അന്തര്‍സംസ്ഥാന സെക്സ് റാക്കറ്റുമായുള്ള ഇവരുടെ ബന്ധം സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. നഗരത്തിലെ ഉന്നതര്‍ക്ക് യുവതികളെ ഇവര്‍ എത്തിച്ചു നല്‍കിയിരുന്നു. മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് യുവതികളെ എത്തിച്ചിരുന്നത്. ലഹരിമരുന്ന് ദിവസവും ഉപയോഗിക്കുന്ന നടി അതിന് അടിമയാണെന്ന വിവരമാണ് അന്വേഷണ സംഘം നല്‍കുന്നത്.
അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തുന്നതെന്നാണ് പോലീസ് വിശദീകരണം. നടിയുടെ ഡ്രൈവര്‍ക്ക് മയക്കുമരുന്നു കടത്തിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. പായ്ക്കറ്റിനുള്ളിലെ സാധനം എന്താണെന്ന് അറിയാതെയാണ് ഡ്രൈവര്‍ ഓരോ തവണയും പായ്ക്കറ്റുകളെത്തിച്ചിരുന്നത്. കേസില്‍ നടിയെ റിമാന്‍ഡ് ചെയ്തു. പുറത്തു വിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നു നടി പോലീസിനോട് പറഞ്ഞതായാണ് വിവരം. വില്‍പ്പനയെക്കാള്‍ ഉപയോഗിക്കുന്നതിനാണ് ഇവര്‍ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016ല്‍ അശ്വതി ദുബായില്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: