തിരുവനന്തപുരം: കരിക്കകത്ത് സ്കൂള്‍ വാന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ഥി ഇര്ഫാന് (11) ഇനി ഓര്മ. ഏഴു വര്‍ഷമായി ശരീരം തളര്‍ന്ന് ചികിത്സയിലായിരുന്ന ഇര്ഫാന് ഇന്നലെ രാവിലെയാണ് വിട പറഞ്ഞത്.
ഷാജഹാന്, സജിനി ദമ്പതികളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞായിരുന്നു ഇര്ഫാന്. പേട്ട ലിറ്റില്‍ ഹേര്‍ട്ട്സ് കിന്റര്‍ഗാര്‍ട്ടനിലെ നഴ്സറി സ്കൂളിലേക്ക് പോയ സ്കൂള്‍ വാന്‍ 2011 ഫെബ്രുവരി 17ന് കരിക്കകത്ത് പാര്‍വതീപുത്തനാറിലേക്ക് മറിഞ്ഞപ്പോള്‍ ഇര്‍ഫാനും ഉണ്ടായിരുന്നു. 6 കുട്ടികള്‍ ഉള്‍പ്പെടെ 7 പേരാണ് അന്ന് മരിച്ചത്.
ശ്വാസകോശത്തില്‍ വെള്ളം കയറുകയും തലയ്ക്കു ക്ഷതമേല്‍ക്കുകയും ചെയ്തതുമൂലം ഓര്‍മയും ചലനവും നഷ്ടപ്പെട്ട നിലയിലായ ഇര്‍ഫാനെ മടക്കികൊണ്ടുവരാന്‍ സങ്കീര്‍ണമായ ചികിത്സകള്‍ നടത്തി. വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികില്‍സയ്ക്കുശേഷം ബോധം വീണ്ടെടുത്ത ഇര്ഫാന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ തുടര്‍ ചികില്‍സയിലായിരുന്നു. നാടുമുഴുവന്‍ ഇര്‍ഫാനും കുടുംബത്തിനും ഒപ്പം നിന്നു. ഫിസിയോതെറാപ്പിക്കിടെ ഇര്ഫാന് നേരിയതോതില്‍ കരഞ്ഞതു നല്ല ലക്ഷണമായി ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ദീര്‍ഘകാലത്തെ ചികിത്സയ്ക്ക് ശേഷം ഇര്ഫാന് പരസഹായത്തോടെ നടക്കാന്‍ തുടങ്ങിയിരുന്നു.
ഇതിനിടെയാണ് ഇര്‍ഫാനെ മരണം കവര്‍ന്നത്. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തുമണിയോടെ മരിച്ചു. രണ്ട് മാസം പ്രായമുള്ള ഇനിയയാണ് സഹോദരി.ഇര്‍ഫാനെ പരിപാലിക്കാന്‍ ഷാജഹാന് വിദേശത്തെ ജോലി ഉപേക്ഷിച്ചിരുന്നു. കുടുംബത്തിന്റെ അവസഥ മനസിലാക്കിയ സര്‍ക്കാര്‍ ഷാജഹാന് ശിശു ക്ഷേമ സമിതിയില്‍ ജോലിനല്‍കി. സ്വന്തമായി വീടില്ലാത്ത ഈ കൂടുംബത്തിന് വീട് വച്ചു നല്‍കിയത് നാട്ടുകാരും മനുഷ്യ സ്നേഹികളും ചേര്‍ന്നാണ്.
നാടിന്റെ തന്നെ നൊമ്പരമായ ഇര്ഫാന് അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവിധി പേരാണ് കരിക്കകത്തെ വീട്ടിലെത്തിയത്. വൈകീട്ട് പേട്ട ജുമാ മസ്ജിദില്‍ ഖബറടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: