ന്യൂദല്‍ഹി: സിഖ് വംശഹത്യയില്‍ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വിരല്‍ചൂണ്ടി ദല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട സംവിധാനങ്ങളുടെ പിന്തുണയോടെ രാഷ്ട്രീയ നേതാക്കള്‍ നടത്തിയതാണ് കൊലപാതകങ്ങളെന്ന് കോടതി വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വമാണ് വംശഹത്യക്ക് പിന്നിലെന്ന ആരോപണങ്ങളെ ശരിവെക്കുന്നതാണ് പരാമര്‍ശം.
സജ്ജനെതിരായ കേസുകള്‍ അവസാനിപ്പിക്കുന്നതിന് ശക്തമായ നീക്കങ്ങളുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. പല കേസുകളും രജിസ്റ്റര്‍ ചെയ്തില്ല. കേസെടുത്താലും ഫലപ്രദമായി അന്വേഷിക്കപ്പെടുമായിരുന്നില്ല. കൂട്ടക്കൊലകളുടെ ഉത്തരവാദികള്‍ രാഷ്ട്രീയ പരിലാളനം അനുഭവിക്കുകയാണ്. വിചാരണയും ശിക്ഷയും ഒഴിവാക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. ഇത്തരക്കാരെ ശിക്ഷിക്കാന്‍ നിയമസംവിധാനങ്ങള്‍ ശക്തമാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
സ്വാതന്ത്രാനന്തര ഭാരതം കണ്ട ഏറ്റവും വലിയ വംശഹത്യയാണ് 1984ല്‍ കോണ്‍ഗ്രസ് നടപ്പാക്കിയത്. ചോരക്കറ പുരണ്ട നേതാക്കളെ പാര്‍ട്ടി ഭരണ സംവിധാനമുപയോഗിച്ച് സംരക്ഷിച്ചു. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്ന് പറഞ്ഞായിരുന്നു രാജീവ് ഗാന്ധി കൊലപാതകങ്ങളെ ന്യായീകരിച്ചത്. ജഗദീഷ് ടൈറ്റ്ലര്‍, കമല്‍നാഥ്, എച്ച്.കെ.എല്‍. ഭഗത്, ലളിത് മാക്കന് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകളും പുറത്തുവന്നു. 2005ല്‍ പ്രധാനമന്ത്രി മന്മോഹന് സിങ് വംശഹത്യയില്‍ കോണ്‍ഗ്രസ്സിന് വേണ്ടി ലോക്സഭയില്‍ പരസ്യമായി മാപ്പ് പറഞ്ഞു. അന്വേഷണം നടത്താതെ അവസാനിപ്പിച്ച 186 കേസുകള്‍ അന്വേഷിക്കുന്നതിന് കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി മൂന്നംഗ സംഘത്തെ നിയോഗിച്ചിരുന്നു. 88 പ്രതികളുടെ ശിക്ഷ അടുത്തിടെ ഹൈക്കോടതി ശരിവെച്ചു. മറ്റൊരാള്‍ക്ക് വധശിക്ഷയും വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: