ന്യൂദല്‍ഹി: ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ ലൈംഗികാതിക്രമം നടത്തിയ പി.കെ. ശശിക്കെതിരായ സംസ്ഥാന കമ്മറ്റിയുടെ സസ്പെന്ഷന് നടപടി കേന്ദ്ര കമ്മറ്റി ശരിവെച്ചത് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് കാണാതെ. റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്നും സംസ്ഥാന കമ്മറ്റി നല്കിയ കണ്ടെത്തലുകള്‍ മാത്രമാണ് പരിശോധിച്ചതെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
മന്ത്രി എ.കെ. ബാലന്, പി.കെ. ശ്രീമതി എംപി എന്നിവര്‍ അംഗങ്ങളായ അന്വേഷണ കമ്മീഷന് ശശിയെ ന്യായീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയത് വിവാദമായിരുന്നു. ശശിക്കെതിരായ നടപടി അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി യെച്ചൂരിക്ക് കത്തും നല്കി. എന്നിട്ടും റിപ്പോര്‍ട്ട് വായിക്കുകപോലും ചെയ്യാതെ കേന്ദ്ര കമ്മറ്റി യോഗം സംസ്ഥാന ഘടകത്തിന്റെ നടപടി അംഗീകരിക്കുകയായിരുന്നു.
ശശി എംഎല്‍എ സ്ഥാനം രാജിവെക്കാത്തതിനെയും ജനറല്‍ സെക്രട്ടറി ന്യായീകരിച്ചു. നിലവില്‍ ശശിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. ജനങ്ങളാണ് എംഎല്‍എയായി തെരഞ്ഞെടുത്തത്. അതില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല. ഉയര്‍ന്ന ശിക്ഷയാണ് ശശിക്ക് നല്‍കിയത്. ആറ് മാസത്തെ സസ്പെന്ഷന് ചെറുതല്ല. സസ്പെന്ഷന് കാലാവധി പൂര്‍ത്തിയായാലും പ്രാഥമിക അംഗത്വത്തിലേക്ക് മാത്രമേ വരാന്‍ സാധിക്കുകയുള്ളൂ. സസ്പെന്‍ഡ് ചെയ്യപ്പെടുമ്പോള്‍ ഉണ്ടായിരുന്ന സ്ഥാനത്തേക്ക് തിരിച്ചെത്താനാവില്ല.
ശിക്ഷ കുറഞ്ഞുപോയതായി യുവതി കത്ത് നല്‍കിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ നിയമം നടപ്പാക്കേണ്ട ഏജന്‍സിയല്ല പാര്‍ട്ടിയെന്ന് യെച്ചൂരി മറുപടി നല്കി. പാര്‍ട്ടിക്കാണ് യുവതി പരാതി നല്‍കിയത്. അതനുസരിച്ചുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പരാതി പോലീസിന് കൈമാറണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് അങ്ങനെ വ്യാഖ്യാനിക്കേണ്ടെന്ന് യെച്ചൂരി പറഞ്ഞു. യുവതി കത്ത് നല്കിയതും അദ്ദേഹം നിഷേധിച്ചില്ല. ശശിയെ മാന്യനാക്കി സംരക്ഷിച്ച കേന്ദ്ര കമ്മറ്റി യോഗം സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.
വിവാദമായ വനിതാ മതില് സംബന്ധിച്ച ചോദ്യത്തിന് യെച്ചൂരി വ്യക്തമായ മറുപടി നല്‍കിയില്ല. വനിതാ മതിലിനെതിരെ വി.എസ്. അച്യുതാനന്ദന് കേന്ദ്ര കമ്മറ്റിക്ക് കത്തയച്ചിരുന്നു. ശബരിമല വിഷയത്തില്‍ സിപിഎമ്മും എല്‍ഡിഎഫും നടത്തുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുക്കണമെന്ന് കേന്ദ്ര കമ്മറ്റി ആഹ്വാനം ചെയ്തതായി പത്രക്കുറിപ്പില്‍ പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെക്കുറിച്ച് പരാമര്‍ശമില്ല.
ഡിഎംകെ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാഹുലിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയിന് വേദി പങ്കിട്ടതിനെക്കുറിച്ചും യെച്ചൂരി മൗനം പാലിച്ചു. കേരളത്തിലെ വിഷയങ്ങള്‍ അവിടുത്തെ നേതാക്കളോടാണ് ചോദിക്കേണ്ടതെന്നും സിപിഎം എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നാണെന്നും കേരളം എന്നല്ലെന്നും തമാശരൂപേണ അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: