തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ എന്‍എസ്എസ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ ഇടതു സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായി വിര്‍ശിച്ചു.
വിശ്വാസ സംരക്ഷണത്തിന് ശബരിമല കര്‍മസമിതി ഈ മാസം 26ന് സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനും സുകുമാരന്‍ നായര്‍ ആഹ്വാനം ചെയ്തു. വിശ്വാസം സംരക്ഷിക്കാന്‍ എന്‍എസ്എസ് ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. എന്‍എസ്എസ് ആണ് പ്രതിഷേധവുമായി ആദ്യം രംഗത്ത് വന്നത്. ആചാരസംരക്ഷണമാണ് ലക്ഷ്യം. അയ്യപ്പജ്യോതിയില്‍ വിശ്വാസികളായ എല്ലാവര്ക്കും പങ്കെടുക്കാമെന്നും സുകുമാരന്‍നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടതിയുടെ പുനഃപരിശോധനാ വിധി എതിരായാല്‍ വിശ്വാസികള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. വിധി അനുകൂലമാകുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെയാണ് എല്ലാ വിഷയങ്ങളെയും സമീപിക്കുന്നത്. ജനങ്ങളോടും അതേ സമീപനമാണ്. അതിന് അവര്‍ അനുഭവിക്കും. മുഖ്യമന്ത്രിയെന്ന നിലയിലല്ല പിണറായി വിജയന് ജനത്തെ കൈകാര്യം ചെയ്യുന്നത്.
പാര്‍ട്ടി സെക്രട്ടറിയുടെ നയം മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും സുകുമാരന്‍നായര്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് എന്‍എസ്എസ് ഇതുവരെ ഒന്നും നേടിയിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതിന്റെ തുടര്‍ച്ചയാണ് അവര്‍ ചെയ്യുന്നത്. സമദൂരനിലപാടില്‍ നിന്നു എന്‍എസ്എസ് മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മതില് യുവതികളെ പ്രവേശിപ്പിക്കാനുള്ള തന്ത്രം
നവോത്ഥാനമെന്ന ഓമനപ്പേരില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില് ജാതീയമായ വിഭാഗീയത വളര്‍ത്താനുള്ള ശ്രമമാണെന്നും സുകുമാരന്‍നായര്‍ പറഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് മതില് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
യുവതീപ്രവേശനത്തിനുള്ള തന്ത്രമാണ് വനിതാ മതില്. ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടു. അപ്പോഴാണ് ‘നവോത്ഥാനം’ എന്ന ഓമനപ്പേരില്‍ പുതിയ പരിപാടിയുമായി വരുന്നത്. വനിതാമതിലും നവോത്ഥാനവും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
വിശ്വാസികള്‍ക്ക് എതിരായ മതിലുമായി സഹകരിക്കേണ്ടതില്ല. നവോത്ഥാനം നാടിന് വേണം. പക്ഷേ അത് സ്ത്രീകള്‍ക്ക് വേണ്ടി മാത്രമാകരുത്. എന്‍എസ്എസ് നായര്‍ വിഭാഗത്തിന് വേണ്ടി നിലകൊള്ളുന്നുണ്ടെങ്കിലും എല്ലാ വിഭാഗങ്ങളും ഉള്‍പ്പെട്ട സാമൂഹിക പുരോഗതിയാണ് പ്രഖ്യാപിത നയം. മന്നത്ത് ആചാര്യന്റെ നയവും ഇതാണ്. ആരുടെയും ചട്ടുകമാകാന്‍ എന്‍എസ്എസിനെ കിട്ടില്ല.
എന്‍എസ്എസ് സ്ഥാപനങ്ങളിലും വനിതാമതിലില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കുലര്‍ വന്നു. സര്‍ക്കാര്‍ സംവിധാനം വനിതാമതിലിനു വേണ്ടി ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: