തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാരുടെ പിരിച്ചുവിടലിനെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്താകെ കുറഞ്ഞത് അറുനൂറോളം സര്‍വീസുകള്‍. സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്തെങ്കിലും അധികഡ്യൂട്ടിയെടുക്കാന്‍ മിക്കയിടത്തും ആരും തയാറായിട്ടില്ല.
ഇന്നലെ മാത്രം 815 സര്‍വ്വീസുകള്‍ മുടങ്ങി. എറണാകുളം മേഖലയിലാണ് കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങിയത്. 360 സര്‍വീസുകള്‍ ഇവിടെ മാത്രം മുടങ്ങി. തിരുവനന്തപുരം മേഖലയില്‍ 300 സര്‍വ്വീസുകളാണ് മുടങ്ങിയത്. മലബാര്‍ മേഖലയില്‍ 155 സര്‍വ്വീസുകള്‍ മുടങ്ങി. പിഎസ് സി റാങ്കുപട്ടികയിലുളള 250 പേര്‍ക്ക് മാത്രമേ ഇതുവരെ നിയമന ഉത്തരവ് നല്കാന് സാധിച്ചിട്ടുളളു. അങ്ങനെവരുമ്പോള്‍ വരുംദിവസങ്ങളിലും പ്രതിസന്ധി തുടരുമെന്നാണ് വിലയിരുത്തല്‍. 3861 എംപാനല്‍ ജീവനക്കാരെയാണ് ഇന്നലെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്.
തിരുവനന്തപുരം ജില്ലയിലെ 23 ഡിപ്പോകളിലായി പിരിച്ചുവിടപ്പെട്ടത് 1063 എംപാനല്‍ കണ്ടക്ടര്‍മാര്‍. സിറ്റി ഡിപ്പോയില്‍ മാത്രം 118 പേര്. കണ്ടക്ടര്‍മാരുടെ കുറവ് കാരണം തിരുവനന്തപുരം ജില്ലയില്‍ 193 സര്‍വീസുകള്‍ റദ്ദാക്കി. മിക്ക ഡിപ്പോയിലും 15നും 20 നും ഇടയ്ക്ക് സര്‍വീസുകള്‍ ഓടിച്ചിട്ടില്ല. കെഎസ്ആര്‍ടിസിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ ഹൈക്കോടതി താല്‍ക്കാലിക ജീവനക്കാര്‍ സര്‍വീസിലില്ല എന്ന് ഉറപ്പുവരുത്തണമെന്ന് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു.
കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: