സന്നിധാനം: കോട്ടയം, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള നാലംഗ ഭിന്നലിംഗക്കാര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ 10.15ഓടെയാണ് ഇവര്‍ സന്നിധാനത്തെത്തിയത്. ഇവര്‍ക്ക് നേരെ യാതൊരു വിധ പ്രതിഷേധങ്ങളും ഉണ്ടായിരുന്നില്ല.
തങ്ങള്‍ അയ്യപ്പ ഭക്തരാണെന്നും മൂന്നു പേര് നേരത്തേ ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. രാവിലെ എട്ട് മണിയോടെയാണ് സംഘം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. പമ്പ ഗണപതി ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം പരമ്പരാഗത പാതയിലൂടെയാണ് നാല് പേരും സന്നിധാനത്തെത്തിയത്. കഴിഞ്ഞ ദിവസം എരുമേലിയില്‍ പോലീസ് തടഞ്ഞ ട്രാന്‍സ് ജെന്‍ഡേഴ്സ് പോലീസ് അനുമതിയോടെയാണ് ഇന്ന് ശബരിമലയില്‍ എത്തിയത്. ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരും പന്തളം കൊട്ടാരവും അറിയിച്ചിരുന്നു.
ഭിന്നലിംഗക്കാര്‍ നേരത്തെയും ശബരിമല ദര്‍ശനം നടത്താറുണ്ട്. ദര്‍ശനത്തിന് എത്തുന്നവര്‍ വ്രതശുദ്ധിയും ആചാരങ്ങളും പാലിക്കണമെന്നും തന്ത്രി പറഞ്ഞു. ട്രാന്‍സ്ജെന്‍ഡേഴ്സ് ആത്യന്തികമായി സ്ത്രീകളോ അതേഗണത്തില്‍ പെടുന്നവരോ അല്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ പറഞ്ഞു.
വിവിധ നാടുകളില്‍നിന്നും എത്തുന്ന ഭക്തരാല്‍ നിറയുന്ന സന്നിധാനത്ത് എല്ലാവരുടേയും തീര്‍ഥാടനം സുഗമമായി നടക്കണമെന്നാണ് പന്തളം കൊട്ടാരത്തിന്റെ ആവശ്യം. ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതിനെ കൊട്ടാരം അനുകൂലിക്കില്ല. ആചാരങ്ങളും, അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ട ചുമതല ദേവസ്വം ബോര്‍ഡിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: