ചണ്ഡീഗഢ്: കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ദുവിന് പാക്കിസ്ഥാനില്‍ നിന്ന് ബ്ലാക്ക് പാര്ഡ്രിഡ്ജ് പക്ഷിയെ (കറുത്ത ആള്‍കാട്ടി പക്ഷി) സമ്മാനമായി ലഭിച്ച വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് മൃഗ സംരക്ഷണ ബോര്‍ഡ്.
കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പാക്കിസ്ഥാന് സന്ദര്‍ശിച്ചപ്പോഴായിരുന്നു സിന്ദുവിന് ആള്‍കാട്ടി പക്ഷിയെ സമ്മാനമായി ലഭിച്ചത്. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയ സിദ്ദു തനിക്ക് ലഭിച്ച സമ്മാനം പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന് നല്കി.
ആള്‍കാട്ടി പക്ഷി വിഷയത്തില്‍ ചണ്ഡീഗഢ് പരിസ്ഥിതി വകുപ്പില്‍ നിന്ന് മൃഗ സംരക്ഷണ ബോര്‍ഡ് വിശദീകരണം ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ചുള്ള മൃഗ സംരക്ഷണ ബോര്‍ഡിന്റെ കത്ത് ലഭിച്ചതായി മൃസംരക്ഷണ മേധാവി ദേബേന്ദ്ര ദലായിയും വ്യക്തമാക്കി.
1972ലെ വന്യജീവി സംരക്ഷണ നിയമം ലംഘിക്കുന്ന പ്രവര്‍ത്തിയാണ് സിദ്ദുവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വോളന്റിയര്‍ സന്ദീപ് ജയിന് നല്കിയ പരാതിയില്‍ പറയുന്നു. എങ്ങനെയാണ് പാക്കിസ്ഥാനില്‍ നിന്ന് സിദ്ദു ആള്‍കാട്ടി പക്ഷിയെ വാങ്ങിയതെന്നും നീണ്ട കാലത്തോളം പഞ്ചാബില്‍ സൂക്ഷിച്ചതെന്നുമുള്ള അന്വേഷണം നടത്തണമെന്നും പരാതിയില്‍ ശുപാര്‍ശ ചെയ്യുന്നു. അനുവാദമില്ലാതെ മൃഗങ്ങളേയോ പക്ഷികളേയോ അവയുടെ ശരീര ഭാഗങ്ങളേയോ സൂക്ഷിക്കുന്നത് നിയമലംഘനമാണെന്നും ജയിന് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: