കൊച്ചി: കണ്ടക്ടര്‍ തസ്തികയില്‍ 3991 പേര്‍ക്ക് നിയമന ഉത്തരവ് നല്കാന് കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പിഎസ്സി അഡ്വവൈസ് മെമ്മോ നല്‍കിയവര്‍ക്ക് രണ്ട് ദിവസത്തിനകം നിയമനം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇവര്‍ക്ക് പരിശീലനം വേണ്ട, ജോലി തന്നെ പഠിച്ചോളും.
250 പേർക്ക് ഇന്നലെ തന്നെ നിയമന ഉത്തരവ് നൽകിയെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. എന്നാല്‍ കെഎസ്ആർടിസിയിൽ വിശ്വാസമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി. നിയമന ഉത്തരവ് കിട്ടുന്നവര്‍ക്ക് ഉടന്‍ ജോലിയില്‍ പ്രവേശിക്കാമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. എം.പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടെന്ന് കാണിച്ച് കെഎസ്ആര്‍ടിസി എം.ഡി കോടതിയില്‍ നേരിട്ടെത്തി സത്യവാങ് മൂലം നല്‍കിയിരുന്നു. കക്ഷി ചേരുന്നതിന് ജീവനക്കാര്‍ നല്കിയ ഹര്‍ജി പിന്നീട് പരിഗണിക്കും.
നിയമനം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും പരിശീലനം നല്‍കാതെ നിയമനം നടത്തുന്നത് പ്രായോഗികമല്ലെന്നും കെഎസ്ആര്‍ടിസി എംഡി ടോമിൻ തച്ചങ്കരി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കും. സ്ഥിരം ജീവനക്കാരുടെ ജോലിസമയം കൂട്ടുമെന്നും അധികജോലിക്ക് അധികവേതനം നൽകുമെന്നും എംഡി അറിയിച്ചു.
അതേസമയം താല്‍ക്കാലിക ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലിന് പിന്നാലെ 980 സർവ്വീസുകൾ മുടങ്ങി. 10 മണി വരെയുള്ള കണക്കനുസരിച്ച് തിരുവനന്തപുരം മേഖലയില്‍ 367, എറണാകുളം- 403, കോഴിക്കോട്- 210 എന്നിങ്ങനെയാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: