ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സക്കായി ചെലവായത് ആറു കോടി 85 ലക്ഷം രൂപ. ഇതില്‍ 44.56 ലക്ഷം രൂപ ഇപ്പോഴും കിട്ടാനുണ്ടെന്ന് അപ്പോളോ ആശുപത്രി.
ജയലളിതയുടെ മരണത്തില്‍ ആരോപിക്കുന്ന ദുരൂഹത അന്വേഷിക്കുന്ന ജസ്റ്റിസ് എ. അറുമുഖ സ്വാമി കമ്മീഷനു മുന്നില്‍ അപ്പോളോ ആശുപത്രി നല്കിയ ബില്ലുകളില്‍ നിന്നാണ് ചികിത്സാ ചെലവു വ്യക്തമായത്. 2016 സപ്തംബര്‍ 22 മുതല്‍ ഡിസംബര്‍ അഞ്ചു വരെ ജയലളിത അപ്പോളോയില്‍ ചികിത്സയിലായിരുന്നു.
ആറു കോടിയില്‍പ്പരം രൂപ രണ്ടു ചെക്കുകളായാണ് സര്‍ക്കാര്‍ നല്കിയെതന്നു കമ്മീഷനെ അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു ചെക്കില്‍ ആറു കോടിയും രണ്ടാമത്തെ ചെക്കില്‍ 41.13 ലക്ഷവും എന്ന നിലയില്‍ രണ്ടു ഘട്ടമായാണ് ആ തുക നല്‍കിയത്.
ചികിത്സാ ചെലവ് 1.9 കോടി, മരുന്നുകള്‍ക്ക് 38 ലക്ഷം, ജയയുടെ മുറി വാടക 24 ലക്ഷം. മുറിവാടക ഇനത്തില്‍ മറ്റൊരു ഒന്നേകാല്‍ക്കോടിയുടെ ബില്‍ കണ്ടപ്പോള്‍ കമ്മീഷന് അതിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു. ജയയുടെ തോഴി വി.കെ. ശശികലയ്ക്കും മറ്റു ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമായി ഇരുപതു മുറികളാണ് ആശുപത്രിയില്‍ ബുക്കു ചെയ്തിരുന്നത്. ഇതിന്റെ വാടകയാണ് 1.25 കോടിയെന്ന് ആശുപത്രി വിശദീകരിച്ചു.
സിങ്കപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ നിന്ന് ഫിസിയോതെറാപ്പിസ്റ്റുകളെ കൊണ്ടുവന്നതിന് 1.29 കോടിയുടേയും ലണ്ടനില്‍ നിന്ന് ഡോ. റിച്ചാര്‍ഡ് ബെയിലിന്റെ സേവനം ലഭ്യമാക്കിയതിന് 92 ലക്ഷത്തിന്റേയും പ്രത്യേക ബില്ലുകള്‍ നല്‍കിയിട്ടുണ്ട്.
ഭക്ഷണത്തിനായി 1.17 കോടി ചെലവാക്കി. ജയ ആശുപത്രിയില്‍ കഴിഞ്ഞ 75 ദിവസം റിപ്പോര്‍ട്ടിങ്ങിനായി എത്തിയ മാധ്യമപ്രവര്‍ത്തര്‍ക്ക് ഭക്ഷണം നല്കിയ ഇനത്തില്‍ 50 ലക്ഷം ചെലവായെന്ന് ആശുപത്രി ബില്ലില്‍ കാണുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് 25 ലക്ഷം, പ്രധാന വ്യക്തികളെ അനുഗമിച്ചവര്‍ക്ക് 20 ലക്ഷം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 20 ലക്ഷം എന്നിങ്ങനെയാണ് ഭക്ഷണത്തിന്റെ മറ്റൊരു ബില്‍. ഭക്ഷണമൊരുക്കാനുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ചെലവിഴിച്ച അഞ്ചു ലക്ഷത്തിന്റെ മറ്റൊരു ബില്ലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: