തിരുവനന്തപുരം: കോടതിയുടെ ജാമ്യത്തില്‍ പുറത്തിറങ്ങി നടക്കുന്ന നേതാവ് സുപ്രീം കോടതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന കാഴ്ചയാണ് റഫാല്‍ കേസില്‍ കാണുന്നതതെന്ന് ബിജെപി ദേശീയ വക്താവ് ഡോ. സമ്പിത് പാത്ര. റഫാല്‍ ഇടപാടില്‍ അഴിമതിയൊന്നും ഇല്ലന്ന് സുപ്രീം കോടതി വിധിച്ചിട്ടും ആരോപണവുമായി നടക്കുകയാണ് രാഹുല്‍ ഗാന്ധി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങി നടക്കുന്ന രാഹുലിനെയാണോ പരമോന്നത കോടതിയായ സുപ്രീം കോടതിയെയാണോ ജനം വിശ്വസിക്കേണ്ടത്.
റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറില്‍ അഴിമതി നടന്നുവെന്നും ഇക്കാര്യം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നുമുള്ള ആവശ്യം കാര്യകാരണ സഹിതം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. ഏതെങ്കിലും വ്യക്തിയോ പാര്‍ട്ടിയോ ആരോപണം ഉന്നയിച്ചതുകൊണ്ട് അന്വേഷണമൊന്നും സാധ്യമല്ലന്നാണ് കോടതി പറഞ്ഞത്. ഇടപാടില്‍ കോടതി യാതൊരു കുഴപ്പവും കണ്ടെത്തിയില്ല. കരാറില്‍ വാണിജ്യപരമായ ക്രമക്കേട് നടന്നെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കോടതി കണ്ടെത്തി. കോണ്‍ഗ്രസിന്റെ കള്ളം പൊളിഞ്ഞു. എന്നിട്ടും നുണ പ്രചരണം നിര്‍ത്താന്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും തയ്യാറാകുന്നില്ല. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് രാഹുല്‍ തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങള്‍ ഉന്നയിച്ചത്. നുണകള്‍ക്കുള്ള മറുപടി 2019 ല്‍ ജനാധിപത്യ രീതിയില്‍ ജനം നല്‍കും – പത്രസമ്മേളനത്തില്‍ സമ്പിത് പാത്ര പറഞ്ഞു.
റഫാല്‍ വിഷയത്തില്‍ വിശദീകരണം നടത്താന്‍ ദേശവ്യാപകമായി ബിജെപി നടത്തുന്ന പത്രസമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ഡോ. സമ്പിത് പാത്ര എത്തിയത്. ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്, സെക്രട്ടറി വി കെ സജീവന്, വക്താക്കളായ എം എസ് കുമാര്‍, ബി ഗോപാലകൃഷ്ണന്, ജില്ല പ്രസിഡന്റ് അഡ്വ എസ് സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ സന്ദീപ് പാത്ര സെക്രട്ടറിയേറ്റ് മുന്നില്‍ സമരപന്തലിലെത്തി സി കെ പത്മനാഭനെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: