തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ നാട്ടാനയുടെയും അനന്യതയും സവിശേഷതയും തിരിച്ചറിയാനും കൃത്യതയോടെ സൂക്ഷിക്കാനും ഉപകരിക്കുന്ന ഡിഎന്‍എ ഡാറ്റാ ബേസ് തയാറായി.
രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെ വനം വകുപ്പാണ് രാജ്യത്തിന് തന്നെ മാതൃകയായ ഈ പദ്ധതി വിജയപഥത്തില്‍ എത്തിച്ചത്. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ നാട്ടാനകളുടെയും ഡിഎന്‍എ പ്രോഫൈലിങ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി.
സംസ്ഥാനത്തുള്ള 519 നാട്ടാനകളുടെ സമ്പൂര്‍ണ വിവരങ്ങളാണ് ഇപ്പോള്‍ ഡാറ്റാബേസിലുള്ളത്. ലഭ്യമായ വിവരങ്ങള്‍ പ്രായോഗിക തലത്തില്‍ ഉപയോഗപ്രദമാക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്പ് നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന വനം വകുപ്പ്.
പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ടും ഡിഎന്‍എ ഫിംഗര്‍പ്രിന്റ് വിശദാംശങ്ങളും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടര്‍ പ്രൊഫ. എം. രാധാകൃഷ്ണപിള്ള, മുഖ്യ വനംമേധാവിയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ പി.കെ. കേശവന് കൈമാറി. നാട്ടാനകളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡുകളും ചടങ്ങില്‍ പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: