ജയപ്പൂര്: തമിഴ്നാടിന്റെ പുതുമുഖം ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഐപിഎല്‍ താരലേലത്തില്‍ താരോദയമായി. വിവിധ ടീമുകള്‍ ഏറ്റുമുട്ടിയ ലേലത്തില്‍ 8.4 നാല് കോടിക്ക് ഈ സ്പിന്നറെ കിങ്സ് ഇലവന് പഞ്ചാബ് സ്വന്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അവസാന നിമിഷംവരെ വരുണിനായി പോരാടി. പക്ഷെ കിങ്സ് ഇലവന് വിട്ടുകൊടുത്തില്ല. ഇരുപത് ലക്ഷമായിരുന്നു വരുണിന്റെ അടിസ്ഥാന വില. മലയാളിയായ ദേവദത്ത് പടിക്കലിനെ ഇരുപത് ലക്ഷത്തിന് റോയല്‍ ചലഞ്ചേഴ്സ് ടീമിലെത്തിച്ചു.
ഇടം കൈയ്യന്‍ പേസറായ ജയ്ദേവ് ഉനദ്ഘട്ടിനെ 8.4 കോടിക്ക് മുന്‍ ടീമായ രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി. ദല്‍ഹി ക്യാപിറ്റല്‍, ചെന്നൈ സൂപ്പര്‍ കിങ്ങ്സ് എന്നീ ടീമുകളോട് മത്സരിച്ചാണ് റോയല്‍സ് വീണ്ടും ഉനദ്്ഘട്ടിനെ ലേലത്തില്‍ പിടിച്ചത്. കഴിഞ്ഞ സീസണില്‍ പതിനൊന്നര കോടിക്കാണ് ഉനദ്ഘടിനെ റോയല്‍സ് സ്വന്തമാക്കിയത്.പുതുമുഖമായ മുംബൈയുടെ ശിവം ദൂബെയെ അഞ്ചു കോടിക്ക്് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിലെത്തിച്ചു. ഇരുപത് ലക്ഷമായിരുന്നു ദുബെയുടെ അടിസ്ഥാന വില.
ഓള് റൗണ്ടര്‍ അക് ഷര് പട്ടേല്‍, മീഡിയം പേസര്‍ മോഹിത് ശര്‍മ, വിന്ഡീസ്താരം കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് എന്നിവര്‍ക്കും അഞ്ചു കോടി വീതം ലഭിച്ചു. വിന്‍ഡീസിന്റെ ട്വന്റി 20 ക്യാപ്റ്റനായ ബ്രാത്ത്വെയ്റ്റിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും മോഹിത് ശര്‍മയെ ചെന്നൈ സൂപ്പര്‍ കിങ്ങ്സും അക്ഷറിനെ ദല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി.
ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിവരുന്ന പേസര്‍ മുഹമ്മദ് ഷമിയെ 4.8 കോടിക്ക് കിങ്ങ്സ് ഇലവന് ലേലത്തില്‍ പിടിച്ചു. വിന്‍ഡീസിന്റെ നിക്കോളസ് പുരാനെ 4.2 കോടിക്ക് കിങ്ങസ് ഇലവനും ഷിംറോണ്‍ ഹെറ്റ്മെയറെ ഇതേ വിലയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരും നേടി.
ഇന്ത്യയുടെ ഹനുമ വിഹാരിയാണ് ലേലത്തില്‍ ആദ്യം വിറ്റുപോയ താരം. രണ്ട് കോടിക്ക് ദല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയെ രണ്ട് കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് പിടിച്ചു. ലസിത് മലിംഗയെ രണ്ട് കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ഇംഗ്ലീഷ് ബൗളര്‍ സാം കറനെ 7.2 കോടിക്ക് കിങ്ങ്സ് ഇലവന് പഞ്ചാബ് ടീമിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: