കണ്ണൂര്‍: ഒരു ഭാഗത്ത് തട്ടുകടകളും മറുഭാഗത്ത് ഓണ്‍ലൈന്‍ വ്യാപാരവും കാരണം ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് വ്യാപാരികള്‍ പ്രതിസന്ധിയിലാണെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് മൊയ്തീന്‍കുട്ടി ഹാജി പറഞ്ഞു. അസോസിയേഷന് ജില്ലാ കണ്‍വെന്‍ഷനും വാര്‍ഷിക പൊതുയോഗവും കണ്ണൂര്‍ സഫയര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യത്തിന്റെ പേര് പറഞ്ഞ് കടകള്‍ പൂട്ടിക്കുന്ന സ്ഥിതിയാണ്. ഒരു ചായ നിയമപ്രകാരം ഉണ്ടാക്കണമെങ്കില്‍ ഡിപ്ലോമയുള്ളവരെ രുചിച്ചുനോക്കാന്‍ നിര്‍ത്തണമെന്നാണ് ചട്ടം. അങ്ങനെയെങ്കില്‍ ചെറിയ ചായക്കടകളെല്ലാം പൂട്ടേണ്ടിവരും.
മെഷീനില്‍ ചപ്പാത്തിയും പൊറോട്ടയുമുണ്ടാക്കുന്ന കമ്പനികള്‍ പെരുകി. ഓണ്‍ലൈന്‍ വ്യാപാരം കുത്തകകളായി വളരുന്നു. ഇതിന്റെ ഫലമായി യഥാര്‍ത്ഥ ചായയുടെയും പദാര്‍ത്ഥങ്ങളുടെയും രുചി നഷ്ടപ്പെട്ടു. നമ്മളില്‍ നിന്നും അവ തട്ടിയെടുത്ത് ആദ്യം കുറച്ച് കമ്മീഷന് തന്ന് പിന്നെ കമ്മീഷന് കുറച്ച് നമ്മുടെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ അവരുടെ പാറ്റന്റ് ആക്കാനാണ് ശ്രമമെന്ന് ഓര്‍ക്കണം. ബി ടെക് കഴിഞ്ഞ കുട്ടികള്‍ ജോലി സാധ്യതകള്‍ മങ്ങിയതറിഞ്ഞ് വഴിനീളെ കോഫി ഷോപ്പുകള്‍ തുടങ്ങുന്ന പുതിയ സംസ്ക്കാരം ഉടലെടുത്തിരിക്കുകയാണ്.
തട്ടുകടകളെ നാം മഹത്വവല്‍ക്കരിക്കുകയാണ്. എന്നാല്‍ അത് അനധികൃതമാണെന്ന് പറയാന്‍ ആരും ധൈര്യപ്പെടുന്നില്ല. ഹോട്ടലുകള്‍ക്ക് മുന്നിലാണ് ഇത്തരം അനധികൃത തട്ടുകകള് മുളച്ചുപൊങ്ങുന്നത്. അനധികൃത തട്ടുകടകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് എം.അലിക്കുഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമ്മേളന കൂപ്പണ്‍ വിതരണോദ്ഘാടനവും കാരുണ്യ ഫണ്ട് വിതരണവും സംസ്ഥാന ട്രഷറര്‍ കെ.പി.ബാലകൃഷ്ണപ്പൊതുവാള്‍ നിര്‍വ്വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ജി.കെ.പ്രകാശ്, പി.സി.ബാവ, രാമകൃഷ്ണന് എഴുത്തന്‍, ബാബുരാജേന്ദ്രന്‍, എം.ലക്ഷ്മണന്, എ.നാരായണന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എന്‍.ഭൂപേഷ് സ്വാഗതം പറഞ്ഞു.
ജില്ലാ ഭാരവാഹികളായി കെ.പി.ബാലകൃഷ്ണപ്പൊതുവാള്‍ (പ്രസിഡണ്ട്), രാമകൃഷ്ണന് എഴുത്തന്‍, എം.ലക്ഷ്മണന് (വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍), കെ.എന്‍.ഭൂപേഷ് (സെക്രട്ടറി), എ.നാരായണന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: