ചെറുപുഴ: മഞ്ഞക്കാട്-തിരുമേനി-മുതുവം റോഡിന്റെ നിര്മ്മാണത്തിയില് അപാകതയാരോപിച്ച് നാട്ടുകാര്‍ പണികള്‍ തടഞ്ഞു. റോഡിന്റെ അരിക് കെട്ടിന് ബെല്‍റ്റ് വാര്‍ത്തതില്‍ മണ്ണ് കലര്ന്നുവെന്നാരോപിച്ചാണ് നാട്ടുകാര്‍ പണികള്‍ തടഞ്ഞത്. കോണ്‍ക്രീറ്റിന് മണ്ണിന്റെ നിറമായിരുന്നു. ആവശ്യത്തിന് കമ്പിയും ഉപയോഗിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പയ്യന്നൂര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.ജയ്ദീപ് കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ കോണ്‍ക്രീറ്റില്‍ മണ്ണ് കലര്‍ന്നിട്ടുണ്ടെന്ന് മനസിലായി. തുടര്‍ന്ന് ഈ ഭാഗം പൊളിച്ച് മാറ്റി പുതിയതായി കോണ്‍ക്രീറ്റ് ഇടണമെന്ന് നിര്‍ദ്ദേശം നല്കി. റോഡിന്റെ ഏറ്റവും ഉയരത്തില്‍ അരിക് കെട്ട് വരുന്ന ഭാഗമാണിത്. ആവശ്യത്തിന് കമ്പി ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു. വളരെ വേഗത്തില്‍ നടന്നുവന്ന റോഡ് പണിയില്‍ ആദ്യമായാണ് നാട്ടുകാരുടെ ഇടപെടല്‍ ഉണ്ടാകുന്നത്. ഇതുവരെ പ്രദേശവാസികളുടെ ഭാഗത്തുനിന്നും പൂര്‍ണ്ണ സഹകരണമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കോണ്‍ക്രീറ്റ് മിക്സ് ചെയ്യാന്‍ മെറ്റല്‍ എടുത്തപ്പോള്‍ മണ്ണ് കലര്‍ന്നതാണെന്നും അത് ശ്രദ്ധിക്കാതെ അന്യസംസ്ഥാനത്തൊഴിലാളികള്‍ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നുവെന്നും കരാറുകാരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: