തിരുവനന്തപുരം: വനിതാമതിലില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുള്‍പ്പെടെ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദേശം. സര്‍ക്കാര്‍ നല്കിയ ഉത്തരവ് പ്രകാരം കളക്ടര്‍മാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് സര്‍ക്കുലര്‍ അയയ്ച്ചു. ഇതനുസരിച്ച് മെഡിക്കല്‍ കോളേജ് പ്രന്സിപ്പല്മാരുടെയും സൂപ്രണ്ടുമാരുടെയും നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും യോഗം വിളിച്ച് മതിലില്‍ പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദേശവും നല്കി.
കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എല്ലാ വിഭാഗങ്ങളിലെയും വകുപ്പ് മേധാവികളായ ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധപൂര്‍വം പങ്കെടുക്കേണ്ടതായി വന്നു.
അതോടൊപ്പം ജീവനക്കാരുടെ വിഭാഗത്തിലെ വകുപ്പ് മേധാവികളും പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലെ വകുപ്പ് മേധാവികളായ 34 ഡോക്ടര്‍മാരാണ് ഡ്യൂട്ടി സമയത്ത് വനിതാ മതിലിനു വേണ്ടിയുള്ള സര്‍ക്കാര്‍ ഉത്തരവ് അറിയിക്കുന്നതിനുള്ള യോഗത്തില്‍ പങ്കെടുത്തത്. പങ്കെടുക്കാന്‍ താല്‍പ്പര്യം ഇല്ലെങ്കിലും സര്‍ക്കാര്‍ ഉത്തരവ് ആയതിനാല്‍ വൈമനസ്യത്തോടെയാണ് പങ്കെടുത്തത്. ഇതേ അവസ്ഥയായിരുന്നു ജീവനക്കാരുടെ മേധാവികള്‍ക്കും.
സര്‍ക്കാര്‍ ഉത്തരവില്‍ വനിതാ മതിലില്‍ പങ്കെടുക്കേണ്ട പ്രത്യേക സ്ഥലവും സൂചിപ്പിച്ചിട്ടുണ്ട്. ഇത്രയും വനിതാ ഡോക്ടര്‍മാരും വനിതാജീവനക്കാരും മതിലില്‍ പങ്കെടുക്കുന്നതോടെ മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റും. ഉത്തരവ് കര്‍ശനമായതോടെ പിജി വിദ്യാര്‍ഥികളെയും മറ്റ് എംബിബിഎസ് വിദ്യാര്‍ഥികളും പങ്കെടുക്കേണ്ടതായി വരും. രോഗികളെ ശുശ്രൂഷിക്കുന്നതില്‍ എന്ത് നവോത്ഥാനമാണ് വേണ്ടതെന്നാണ് ഡോക്ടര്‍മാര്‍ ചോദിക്കുന്നത്. വനിതാ മതിലിന് പ്രതിനിധ്യം കുറയും എന്ന് മനസ്സിലായതോടെയാണ് ഡോക്ടര്‍മാരെയും രംഗത്ത് ഇറക്കുന്നത്.
ഇതിനിടയില്‍ വനിതാമതിലില്‍ പങ്കെടുക്കുന്നവരുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് വെബ്പോര്ട്ടലും ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കി. വനിതാമതിലില്‍ അണിചേരാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ ഈ പോര്‍ട്ടലിലൂടെ പേര് രജിസ്റ്റര്‍ ചെയ്യണം. പേര്, സ്ഥലം, നിയോജകമണ്ഡലം എന്നീ വിവരങ്ങള്‍ മാത്രമാണ് നല്‍കേണ്ടത്. തെരഞ്ഞെടുക്കാന്‍ 14 മണ്ഡലങ്ങളും ഉള്‍പ്പെടുത്തിയ ഡ്രോപ്പ് മെനുവുമുണ്ട്. പങ്കെടുക്കുന്ന വ്യക്തികള്‍ക്ക് പുറമേ, അവര്‍ക്ക് വേണ്ടി മറ്റുള്ളവര്‍ക്കും രജിസ്ട്രേഷന് ചെയ്യാന്‍ കഴിയും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ അനുകൂലിക്കുന്നവര്‍ എത്രയെന്ന് ഈ രജിസ്ട്രേഷനിലൂടെ കണ്ടെത്തുക എന്നതാണ് പാര്‍ട്ടിയുടെ കുത്രന്ത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: